നരകം സമ്മാനിച്ച നാരായം കൊണ്ടാണു താൻ കവിതയെഴുതുന്നതെന്നും അതിനാലാണു തന്റെ കവിതയിൽ ദൈവത്തിന്റെ കൈയക്ഷരം കാണാത്തതെന്നും എഴുതിയ കവി ലൂയിസ് പീറ്റർ അന്തരിച്ചു.
കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ ക്ഷയരോഗത്തിന് ചികിത്സയിൽ കഴിയവെ ഇന്നലെ വൈകിട്ടോടെയാണ് മരണം സംഭവിച്ചത്.58 വയസായിരുന്നു. പെരുമ്പാവൂർ വേങ്ങൂർ സ്വദേശിയായ അദ്ദേഹം കേരളത്തിലെ സാസ്കാരിക, സാഹിത്യ സദസ്സുകളിൽ സജീവമായിരുന്നു. ലൂയി പാപ്പ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.നാടകക്കാരൻ, ബാങ്ക് ജീവനക്കാരൻ, രാഷ്ട്രീയ പ്രവർത്തകൻ, തത്ത്വചിന്തകൻ, കവി, ഭാഷാപണ്ഡിതൻ എന്നീ നിലകളിൽ അറിയപ്പെട്ട ലൂയിസ് പക്ഷേ ഒന്നിലും ഉറച്ചു നിന്നില്ല.മതം, രാഷ്ട്രീയപ്രസ്ഥാനം, ആറക്കശമ്പളമുള്ള തൊഴിൽ ഇതൊന്നും ഇല്ലാതെയും ഒരു മനുഷ്യന് ജീവിക്കാനാവും എന്ന് ലൂയി പാപ്പ കാണിച്ചുതന്നു.
ഭാര്യ: ഡോളി, മക്കൾ: ദിലീപ്, ദീപു.
1986ൽ ആദ്യ കവിതയെഴുതിയ അദ്ദേഹം 20 വർഷങ്ങൾക്കു ശേഷം 2006ലാണ് വീണ്ടും കവിതയെഴുതുന്നത്. ഇതിനു ശേഷം സമൂഹമാധ്യമങ്ങളിലും സാംസ്കാരിക ഇടങ്ങളിലും സജീവമായ അദ്ദേഹം മൂന്നു വർഷം മുൻപ് ‘ലൂയീസ് പീറ്ററിന്റെ കവിതകള്‍’ എന്ന പേരിൽ ഒരു കവിതാസമാഹാരം പുറത്തിറക്കിയിരുന്നു. ഫെഡറൽ ബാങ്കിൽ മുൻപ് ജോലി ചെയ്തിട്ടുണ്ട്. ഈ ജോലി രാജി വച്ചാണ് അദ്ദേഹം സാഹിത്യക്കൂട്ടായ്മകളിലേക്ക് ഇറങ്ങിയത്.
ലൂയിസ് പോലും അറിയാതെ അദ്ദേഹത്തിൻ്റെ ജീവിതം പറയുന്ന ഒരു ഡോക്യുമെൻ്ററി പുറത്തിറങ്ങിയിട്ടുണ്ട്. മുത്തു ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ബിബിൻ പോലൂക്കര സംവിധാനം ചെയ്ത ‘മുറിവേറ്റ നക്ഷത്രം’ എന്ന ഡോക്യുമെൻ്ററി ഒന്നര വർഷം കൊണ്ടാണ് ചിത്രീകരിച്ചത്. ഇക്കാലമത്രയും ഹാൻഡി ക്യാമും മൊബൈൽ ക്യാമറയും ഉപയോഗിച്ച് അദ്ദേഹത്തിനൊപ്പം സഞ്ചരിച്ച് പകർത്തിയ ദൃശ്യങ്ങൾ കൊണ്ടാണ് ഡോക്യുമെൻ്ററി പുറത്തിറക്കിയത്.തന്റെ പിന്നാലെ നടന്ന് പകർത്തുന്നത് ചോദ്യം ചെയ്ത് മിക്കപ്പോഴും ഉന്തും തള്ളും ഉണ്ടായിട്ടുണ്ടെന്ന് ബിബിൻ പിന്നീട് പറഞ്ഞിട്ടുണ്ട്.
ഇരുട്ടുവീഴുമ്പോൾ കൂടണയാൻ ധൃതിപ്പെടുന്ന ലോകത്തിനു മുന്നിൽ ചെന്നുവീണിടം കൂടാക്കിമാറ്റുന്ന ന്യൂനപക്ഷത്തിന്റെ പ്രതിനിധിയായിരുന്നു ലൂയിസ്. കന്യാകുമാരി മുതൽ വാഗാ അതിർത്തി വരെ സൗഹൃദത്തിന്റെ പച്ചപ്പിൽ, പത്തുപൈസ കൈയിലില്ലാതെ സഞ്ചരിച്ച ലൂയിസ് പാപ്പാ ഇനി പ്രിയപ്പെട്ടവരുടെ ഓർമകളിലൂടെ ജീവിക്കും.