പത്തനംതിട്ട അടൂരിലെ എക്‌സൈസ് ഓഫീസ് താത്കാലികമായി അടച്ചു. ഇന്നലെ ഇൻസ്‌പെക്ടർ അടക്കം നാല് ജീവനക്കാർക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്നാണ് ഓഫീസ് അടച്ചത്. രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് നിരീക്ഷണത്തിൽ പോകാൻ നിർദേശം നൽകി.
ജില്ലയില്‍ സമ്പർക്കത്തിലൂടെയുള്ള കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. ഇതിനൊപ്പം ഉറവിടം അവ്യക്തമായ രോഗികളുടെ എണ്ണവും ഉയരുന്നുണ്ട്. അടൂർ ടൗണിലെ എക്‌സൈസ് ഇൻസ്‌പെക്ടർ അടക്കം നാല് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് എക്‌സൈസ് ഓഫീസ് അടച്ചു. രോഗം ബാധിച്ച ഉദ്യോഗസ്ഥരുടെ ഉറവിടം അവ്യക്തമാണ്. ഇവരുടെ സമ്പർക്കപ്പട്ടികയിലുള്ള മുഴുവൻ ഉദ്യോഗസ്ഥരോടും നിരീക്ഷണത്തിൽ പോകാൻ നിർദേശം നൽകി. ഇവരുടെ ഉറവിടം കണ്ടെത്താനുള്ള നടപടികൾ ആരോഗ്യ വകുപ്പ് ആരംഭിച്ചിട്ടുണ്ട്.
ഓണക്കാലമായത് കൊണ്ട് വ്യാജ മദ്യത്തിനെതിരായ റെയ്ഡ് വ്യാപകമാക്കിയിരുന്നു . ഇത് കൂടാതെ റെയ്ഡുകളിൽ നിരവധി പേരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഉദ്യോഗസ്ഥരുടെ സമ്പർക്കം വിപുലമാണെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. സമ്പർക്ക രോഗബാധിതർ വർധിക്കുന്ന സാഹചര്യത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.