നാടകീയ രംഗങ്ങൾക്കൊടുവിൽ സഭ പിരിഞ്ഞു; അവിശ്വാസ വോട്ടെടുപ്പ് അനുവദിച്ചില്ല
ഇസ്ലാമാബാദ്: പാകിസ്താൻ പാർലമെന്റിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരായ അവിശ്വാസ വോട്ടെടുപ്പ് അനുവദിച്ചില്ല. വോട്ടെടുപ്പ് ആവശ്യമില്ലെന്ന് സഭ നിയന്ത്രിച്ച ഡെപ്യൂട്ടി സ്പീക്കർ ഖാസിം ഖാൻ സൂരി പറഞ്ഞു. ഇതോടെ ഇമ്രാൻ ഖാൻ തന്നെ പ്രധാനമന്ത്രിയായി തുടരും. തീരുമാനത്തെ പ്രതിപക്ഷാംഗങ്ങൾ എതിർത്തതോടെ സ്പീക്കർ ഇറങ്ങിപ്പോയി. നാടകീയ രംഗങ്ങൾക്ക് ശേഷം സഭ പിരിഞ്ഞു.
ഏപ്രിൽ 25 വരെ വോട്ടെടുപ്പ് അനുവദിക്കില്ലെന്നും ദേശീയ സുരക്ഷ മുൻനിർത്തിയാണ് തീരുമാനമെന്നും ഡെപ്യൂട്ടി സ്പീക്കർ അറിയിച്ചു. ഡെപ്യൂട്ടി സ്പീക്കറിന്റെ അധ്യക്ഷതയിലാണ് ദേശീയ അസംബ്ലി ആരംഭിച്ചത്. ഇമ്രാൻ സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് ഡെപ്യൂട്ടി സ്പീക്കർ അനുമതി നിഷേധിക്കുകയായിരുന്നു. ഭരണഘടനയ്‌ക്ക് എതിരാണ് പ്രമേയമെന്ന് ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. പിന്നാലെ ഡെപ്യൂട്ടി സ്പീക്കർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ഇതോടെ സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ഇമ്രാൻ ഖാൻ സഭയിൽ എത്തിയിരുന്നില്ല.
ഇമ്രാനെതിരായ അവിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി ദേശീയ അസംബ്ലി സ്പീക്കർ അസദ് സൈഖസറിനെ പുറത്താക്കാമുള്ള പ്രമേയം പാകിസ്താൻ പ്രതിപക്ഷ അംഗം അവതരിപ്പിച്ചിരുന്നു. സ്പീക്കർക്കെതിരായ പ്രമേയത്തിൽ പ്രതിപക്ഷത്തെ നൂറിലധികം എംഎൽഎമാരും ഒപ്പുവെച്ചു. അതേസമയം, സംഘർഷ സാധ്യത കണക്കിലെടുത്ത് ഇസ്ലാമാബാദിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.