അഖിൽ ജെ എൽ
കോവിഡിനെ തുടര്‍ന്ന് ദുബായില്‍ നിന്നും 184 പ്രവാസികള്‍ കൂടി കരിപ്പൂര്‍ വഴി നാട്ടില്‍ തിരിച്ചെത്തി. ആറ് ജില്ലകളില്‍ നിന്നുള്ള 94 പുരുഷന്മാരും 90 സ്ത്രീകളുമുള്‍പ്പടെ യാത്രക്കാരുമായി ഐ.എക്‌സ് 1344 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഇന്നലെ (മെയ് 27) രാത്രി 11 മണിക്കാണ് കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്. 65 വയസിന് മുകളില്‍ പ്രായമുള്ള അഞ്ച് പേര്‍, 10 വയസിനു താഴെ പ്രായമുള്ള 43 കുട്ടികള്‍, 44 ഗര്‍ഭിണികള്‍ എന്നിവരുള്‍പ്പെടുന്നതായിരുന്നു സംഘം.
തിരിച്ചെത്തിയവരില്‍ 10 പേര്‍ക്കാണ് വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടത് (കോഴിക്കോട് ഏഴ്, മലപ്പുറം രണ്ട്, കാസര്‍കോട് ഒന്ന്). ഇവരെ വിവിധ ആശുപത്രികളില്‍ വിദഗ്ധ പരിശോധനകള്‍ക്കായി പ്രവേശിപ്പിച്ചു. തിരിച്ചെത്തിയവരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കുകള്‍: കോഴിക്കോട് 75, മലപ്പുറം 76, കണ്ണൂര്‍ നാല്, കാസര്‍കോട് ആറ്, പാലക്കാട് 14, വയനാട് ഒമ്പത്.
59 പേരെ വിവിധ സര്‍ക്കാര്‍ കോവിഡ് കെയര്‍ കേന്ദ്രത്തിലേക്കു മാറ്റി. കോഴിക്കോട് 19, മലപ്പുറം 24, കണ്ണൂര്‍ മൂന്ന്, കാസര്‍കോട് മൂന്ന്, പാലക്കാട് ആറ്, വയനാട് രണ്ട്. 115 പേരെ സ്വന്തം വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലാക്കി. കോഴിക്കോട് 49, മലപ്പുറം 48, കണ്ണൂര്‍ ഒന്ന്, കാസര്‍കോഡ് രണ്ട്, പാലക്കാട് എട്ട്, വയനാട് ഏഴ്.