ചെറുതോണി• അതിജീവനത്തിന്റെയും പ്രതീക്ഷയുടെയും വെളിച്ചവുമായാണ് റയാൻ ജോഷ്വിൻ പിറന്നുവീണത്. മാതാവും പിതാവും കോവിഡ് ബാധിതരായി രണ്ടു മുറികളിൽ ചികിത്സയിൽ കഴിയുമ്പോൾ നഴ്സുമാരുടെ കയ്യിൽ സുരക്ഷിതനാണ് റയാൻ. ഡൽഹിയിൽ നഴ്സ് ആയിരുന്ന കാൽവരിമൗണ്ട് സ്വദേശിനിയാണ് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ ബുധനാഴ്ച രാത്രി 11.30ന് ആൺകുഞ്ഞിനു ജന്മം നൽകിയത്.
രാത്രി വൈകി പ്രസവലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയ യുവതിക്ക് അടിയന്തരമായി സിസേറിയൻ ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു എന്ന് ഗൈനക്കോളജിസ്റ്റ് ഡോ.ബെനിത്ത് പറഞ്ഞു. 3.200 കിലോഗ്രാം തൂക്കമുള്ള റയാൻ ആശുപത്രിയിൽ നഴ്സുമാരുടെ പരിചരണത്തിലാണ്. പ്രസവശേഷം മുറിയിലേക്കു മാറ്റിയ അമ്മയും സുഖമായി വരുന്നു.
കുഞ്ഞിനു കോവിഡ് പരിശോധന നടത്തുന്നത് അടക്കമുള്ള കാര്യങ്ങൾ പിന്നീട് മെഡിക്കൽ ബോർഡ് കൂടി തീരുമാനിക്കുമെന്ന് നോഡൽ ഓഫിസർ ഡോ. ദീപേഷ് പറഞ്ഞു.കഴിഞ്ഞ 22ന് ആണ് പൂർണഗർഭിണിയായ യുവതിയും ഭർത്താവും ഭർതൃമാതാവും ഡൽഹിയിൽ നിന്ന് ട്രെയിനിൽ കേരളത്തിലെത്തിയത്. ജൂൺ ഒന്നിന് യുവതിക്കും 3ന് ഭർത്താവിനും മാതാവിനും കോവിഡ് സ്ഥിരീകരിച്ചു.