IndiaLatest

പെട്ടെന്ന് നശിക്കുന്നതും നിറം മങ്ങുന്നതുമായ ബില്ലുകള്‍ നല്‍കുന്നത് നിയമവിരുദ്ധം

“Manju”

വായിക്കാന്‍ കഴിയാത്തതും ഈടില്ലാത്തതുമായ ബില്ലുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത് സേവനത്തിലെ ന്യൂനതയും അധാര്‍മികവുമായ വ്യാപാര രീതിയുമാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി. നിര്‍മ്മാണ വൈകല്യമുള്ള ലാപ്‌ടോപ്പിനു പകരം പുതിയതോ അതിന്റെ വിലയോ ഉപഭോക്താവിന് നല്‍കണം . കൂടാതെ 70,000 രൂപ നഷ്ടപരിഹാരം 9% പലിശ സഹിതം 30 ദിവസത്തിനകം നല്‍കണം. നിലവാരമുള്ള കടലാസില്‍ ഗുണമേന്മയുള്ള മഷിയില്‍ തയ്യാറാക്കിയ വ്യക്തിതമായ ബില്‍ എതിര്‍കക്ഷി ഉപഭോക്താവിന് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

എറണാകുളം, കുമാരപുരം കൃഷ്ണവിലാസം എം എസ് സജീവ് കുമാര്‍ സമര്‍പ്പിച്ച പരാതിയിലാണ് ഈ വിധി . അഭിഭാഷകനായ പരാതിക്കാരന്‍  20ഡിസംബര്‍ 16നാണ് എച്ച്പി ലാപ്‌ടോപ്പ് തൃപ്പൂണിത്തുറയിലെ റിലയന്‍സ് ഡിജിറ്റലില്‍ നിന്നും വാങ്ങിയത്. ഒരു മാസത്തിനകം തന്നെ ലാപ്‌ടോപ്പിന്റെ കീബോര്‍ഡ് തകരാറിലായി. സര്‍വീസ് സെന്ററില്‍ കൊടുത്തപ്പോള്‍ അത് മാറ്റി തന്നു. പിന്നീട് സ്‌ക്രീന്‍ തകരാറിലായി. വാങ്ങി 14 ദിവസം കഴിഞ്ഞതിനാല്‍ ലാപ്‌ടോപ്പ് മാറ്റിത്തരാന്‍ കഴിയില്ലെന്ന് എതിര്‍കക്ഷി അറിയിച്ചു. ലാപ് ടോപ്പ് തുടര്‍ച്ചയായി തകരാറിലായതിനാല്‍ അഭിഭാഷകനെന്ന നിലയിലുള്ള പ്രവര്‍ത്തനത്തെ ബാധിപ്പിച്ചുവെന്ന് പരാതിക്കാരന്‍ ബോധിപ്പിച്ചു.

ലാപ്‌ടോപ്പ് വാങ്ങി ചുരുങ്ങിയ കാലയളവിനുള്ളില്‍ തുടര്‍ച്ചയായി തകരാറുണ്ടായാല്‍ നിര്‍മ്മാണ വൈകല്യമാണ്.പുതിയ ലാപ്‌ടോപ്പോ അതിന്റെ വിലയോ കിട്ടാന്‍ ഉപഭോക്താവിന് അവകാശമുണ്ടെന്ന് ഡി.ബി.ബിനു അദ്ധ്യക്ഷനും വി.രാമചന്ദ്രന്‍, ശ്രീവിദ്യ ടി.എന്‍ എന്നിവര്‍ അംഗങ്ങളുമായ ബഞ്ച് വ്യക്തമാക്കി.

2020 ഡിസംബര്‍ 16ന് എതിര്‍ കക്ഷി നല്‍കിയ ബില്ല് ഇപ്പോള്‍ വായിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. നിലവാരം കുറഞ്ഞ കടലാസില്‍ ഗുണം നിലവാരമില്ലാത്ത മഷി ഉപയോഗിച്ചുള്ള ഇലക്ട്രോണിക് ബില്ല് ആണ് പരാതിക്കാരന് നല്‍കിയത്. 2019ലെ ഉപഭോക്തൃ സംരക്ഷണ ചട്ട പ്രകാരമുള്ള 12 ഇനങ്ങള്‍ ഉള്ള ബില്ല് ലഭിക്കാന്‍ ഉപഭോക്താവിന് അവകാശമുണ്ട്. എല്ലാ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളും വ്യക്തവും ഈടുള്ളതുമായ ബില്ല് ഉപഭോക്താവിന് നല്‍കണമെന്ന 2019 ജൂലൈ 6ലെ സര്‍ക്കാര്‍ ഉത്തരവ് പാലിക്കാന്‍ വ്യാപാരികള്‍ ബാധ്യസ്ഥരാണ്. മങ്ങിപ്പോകുന്ന ബില്ലുകള്‍ ഉപഭോക്താവിന്റെ അവകാശ സംരക്ഷണത്തിന് ഏറെ തടസ്സങ്ങള്‍ ഉണ്ടാകുന്നു’കമ്മീഷന്‍ ഉത്തരവില്‍ വിലയിരുത്തി.

Related Articles

Back to top button