IndiaLatest

ഗുലാം നബിക്ക് രാജ്യസഭാ സീറ്റ് നല്‍കിയേക്കും

“Manju”

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്‌ പാര്‍ട്ടിയില്‍ സമൂല മാറ്റം ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്തെഴുതിയ ഗ്രൂപ്പ് 22-നെ അനുനയിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ഈ സാഹചര്യത്തില്‍ ഗുലാം നബി ആസാദിന് രാജ്യസഭാ സീറ്റ് നല്‍കാനാണ് ആലോചന.ആസാദിനെ തമിഴ്‌നാട്ടില്‍നിന്ന് സഭയിലെത്തിക്കാനാണ് നീക്കം. യുപിയിലെ പ്രമുഖ നേതാവ് ജിതിന്‍ പ്രസാദ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ അംഗത്വം സ്വീകരിച്ചിരുന്നു . ഇതിനു പിന്നാലെയാണ് ഗ്രൂപ്പ് 22 നേതാക്കളെ അനുനയിപ്പിക്കാനുള്ള നീക്കവുമായി ഹൈക്കമാന്‍ഡ് രംഗത്തെത്തിയിരിക്കുന്നത്.

ഇരുപത്തിമൂന്നോളം നേതാക്കള്‍ കോണ്‍ഗ്രസിനുള്ളില്‍ കലാപക്കൊടി ഉയര്‍ത്തിയത് 2020 ലാണ് . ഇതില്‍ ഒരാളായിരുന്നു ജിതിന്‍ പ്രസാദ്. എ.ഐ.സി.സിയില്‍ സമഗ്ര അഴിച്ചുപണി ആവശ്യപ്പെട്ടായിരുന്നു ഇവര്‍ കത്തെഴുതിയത്. ഗുലാം നബി ആസാദായിരുന്നു ഈ സംഘത്തിന്റെ നേതൃസ്ഥാനത്ത്. അതെ സമയം ഗുലാം നബി ആസാദ് അടക്കമുള്ള നേതാക്കളെ അനുനയിപ്പിക്കാനുള്ള നീക്കമാണ് നിലവില്‍ ഹൈക്കമാന്‍ഡ് നടത്തുന്നത്.

ഈയടുത്ത് കോണ്‍ഗ്രസിന് രാജ്യസഭയില്‍ ഒഴിവു വരുന്നത് രണ്ട് സീറ്റാണ്. ഇതിലൊന്ന് തമിഴ്‌നാട്ടിലും മറ്റൊന്ന് മഹാരാഷ്ട്രയിലുമാണ്. കോവിഡ് രോഗ ബാധയെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍നിന്നുള്ള രാജീവ് സതാവ്‌ അന്തരിച്ച ഒഴിവാണുള്ളത്‌. ആസാദിനെ തമിഴ്‌നാട്ടില്‍നിന്ന് രാജ്യസഭയില്‍ എത്തിക്കുമ്പോള്‍ മഹാരാഷ്ട്രയിലെ സീറ്റില്‍ ആരെ നിര്‍ത്തുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല .

ഗ്രൂപ്പ് 22-ലെ അംഗമായ മുകുള്‍ വാസ്‌നിക്കിനെ മഹാരാഷ്ട്രയില്‍നിന്ന് രാജ്യസഭയിലെത്തിച്ചേക്കുമെന്നാണ് സൂചന. അതേസമയം രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും വിശ്വസ്തരായ ചില നേതാക്കള്‍ക്കു വേണ്ടിയും ഇപ്പോള്‍ ചരടുവലികള്‍ നടക്കുന്നുണ്ട്. ഇതില്‍ ഉയര്‍ന്ന ഒരു പേര് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാലയുടേതാണ്. അദ്ദേഹത്തെ മഹാരാഷ്ട്രയില്‍നിന്ന് രാജ്യസഭയിലെത്തിക്കണമെന്നും ആവശ്യങ്ങള്‍ ഉയരുന്നുണ്ട് .

Related Articles

Back to top button