സിന്ധുമോൾ. ആർ
ഡല്‍ഹി: ജനിതകമാറ്റം വന്ന നാലു തരം കൊറോണ വൈറസുകള്‍ ലോകത്ത് ഇതുവരെ സ്ഥിരീകരിച്ചെന്ന് ലോക ആരോഗ്യ സംഘടന. ബ്രിട്ടണിലാണ് ജനിതകമാറ്റം വന്ന ആദ്യ സാര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതെന്ന റിപ്പോര്‍ട്ട് തെറ്റാണെന്നും ലോക ആരോഗ്യ സംഘടന വ്യക്തമാക്കുന്നു. ചൈനയിലെ വുഹാനില്‍ 2019 നവംബറില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചതിനു ശേഷം കഴിഞ്ഞ ജനുവരിയില്‍ തന്നെ കൊറോണ വൈറസിന് ജനിതമാറ്റം സംഭവിച്ചെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വൈറസിന്റെ് ഈ മാറ്റമാണ് ജൂണ്‍ മാസത്തോടെ ലോകം മുഴുവന്‍ വൈറസ് വ്യാപിക്കാന്‍ ഇടയാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
കൊറോണ വൈറസിന്റെ രണ്ടാമത്തെ വകഭേദം റിപ്പോര്‍ട്ട് ചെയ്‌തത് ഡെന്മാര്‍ക്കിലാണ്. കഴിഞ്ഞ വര്‍ഷം ആഗസ്‌റ്റ് മാസത്തിലാണ് രൂപാന്തരം പ്രാപിച്ച കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്‌തത്. എന്നാല്‍ അവിടെ പന്ത്രണ്ട് പേരില്‍ മാത്രമേ വകഭേദം വന്ന കൊറോണ വൈറസ് സ്ഥിരീകരിച്ചുളളൂ. ഡെന്മാര്‍ക്കിന് പുറത്തേക്ക് വൈറസ് വ്യാപിച്ചതുമില്ല.
ഇപ്പോള്‍ ബ്രിട്ടണില്‍ റിപ്പോര്‍ട്ട് ചെയ്‌ത ജനിതകമാറ്റം വന്ന വൈറസാണ് ഏറ്റവും അപകടകാരിയെന്ന് ലോകാരോഗ്യസംഘടന വിലയിരുത്തുന്നു. നിലവില്‍ ഇന്ത്യയുള്‍പ്പടെ ഒരു ഡസനിലേറെ രാജ്യങ്ങളില്‍ പുതിയ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്‌തു കഴിഞ്ഞിട്ടുണ്ട്. അതിതീവ്ര വ്യാപന ശേഷിയാണ് ഈ വൈറസ് വകഭേദത്തിനുളളത്. തുടക്കത്തില്‍ തന്നെ വൈറസിന്റെ ജനിതകമാറ്റം തിരിച്ചറിഞ്ഞതിനാല്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ വിവിധ രാജ്യങ്ങള്‍ക്ക് കഴിഞ്ഞെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ദക്ഷിണാഫ്രിക്കയില്‍ നിന്നാണ് ജനിതകമാറ്റം വന്ന വൈറസിന്റെ അവസാന വാര്‍ത്ത വരുന്നത്. എന്നാല്‍ ഈ വൈറസിന്റെ പ്രത്യകത എന്തെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.