IndiaKeralaLatest

കരച്ചില്‍ ചിരിക്ക് വഴിമാറിയ വോട്ട് ചോദ്യം

“Manju”

ചിറയിന്‍കീഴ് : കണ്ടുനിന്നവരുടെയെല്ലാം കണ്ണുകളെ ഈറനണിയിച്ച വോട്ടുകാഴ്‌ച. വോട്ട് തേടിയുളള പരക്കം പാച്ചിലിനിടയില്‍ സ്ഥാനാര്‍ത്ഥിയും അമ്മയും തമ്മില്‍ കണ്ടുമുട്ടിയ അപൂര്‍വ നിമിഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുന്നത്. ഇങ്ങനെയൊരു വോട്ടുചോദ്യം ഈ അമ്മയും മകനും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

അപ്രതീക്ഷിതമായി എത്തിയ സ്ഥാനാര്‍ത്ഥിയെ കണ്ടതും ആ അമ്മയ്‌ക്ക് കരച്ചിലടക്കാനായില്ല. ഇല്ലായ്‌മകള്‍ക്കിടയിലും തന്നെ കരകയറ്റിയ അമ്മയെ നെഞ്ചോട് ചേര്‍ത്തുവച്ച സ്ഥാനാര്‍ത്ഥിയുടെയും കണ്ണുകള്‍ നിറഞ്ഞു. ചിറയിന്‍കീഴിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി അനൂപ് ബി എസായിരുന്നു ആ സ്ഥാനാര്‍ത്ഥി.

കഴിഞ്ഞദിവസം രാവിലെ ഒമ്ബതരയോടെ പെരുമാതുറയിലും അഞ്ചുതെങ്ങിലും സന്ദര്‍ശനം നടത്തിയശേഷം പഴഞ്ചിറയില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കിടയില്‍ വോട്ടുചോദിച്ചെത്തിയതായിരുന്നു അനൂപ്. തൊഴുകൈയോടെ വോട്ട് ചോദിച്ചെത്തിയ മകനെ കണ്ടമാത്രയില്‍ അമ്മയുടെ കണ്ണുകള്‍ ഈറനണിഞ്ഞു. കണ്ണീരണിഞ്ഞ സുദേവിയുടെ മുഖം നെഞ്ചോട് ചേര്‍ത്താണ് അനൂപ് ആശ്വസിപ്പിച്ചത്. എനിയ്‌ക്കൊരു വോട്ട് ഉറപ്പായും തരണമെന്നുകൂടി പറഞ്ഞതോടെ കരച്ചില്‍ ചിരിക്ക്‌ വഴിമാറി.

തൊണ്ടുതല്ലി കയര്‍പിരിക്കുന്ന പണിയായിരുന്നു സുദേവിക്ക്‌. കയറിന്റെ പെരുമ നഷ്‌ടപ്പെടുകയും തൊഴില്‍ കുറയുകയും ചെയ്‌തതോടെയാണ് ജീവിക്കാനായി തൊഴിലുറപ്പ് പണിക്കിറങ്ങിയത്. അച്ഛന്‍ ബ്രഹ്മാനന്ദന്‍ മേല്‍കടയ്ക്കാവൂര്‍ ക്ഷീരസഹകരണ സംഘത്തിലെ പാല്‍ വിതരണ തൊഴിലാളിയാണ്. ഇവരുടെ മൂന്നുമക്കളില്‍ മുതിര്‍ന്ന ആളാണ് അനൂപ്. ഡെപ്യൂട്ടി സ്‌പീക്കര്‍ വി ശശിയും ആശാനാഥുമാണ് മണ്ഡലത്തില്‍ അനൂപിന്റെ എതിര്‍സ്ഥാനാര്‍ത്ഥികള്‍.

Related Articles

Back to top button