ഉറക്കം കെട്ട് ചൈനയും പാകിസ്ഥാനും ; ഇന്ത്യയുടെ കൈകളിലെത്തിയത് ലോകത്തെ ഏറ്റവും അപകടകാരിയായ പോര്‍വിമാനം
ന്യൂഡല്‍ഹി • ആകാശത്ത് 150 കിലോമീറ്റര്‍ അകലെയുള്ള ശത്രുവിമാനത്തെ തകര്‍ത്തു തരിപ്പണമാക്കും, ഒപ്പം ഭൂമിയില്‍ 300 കിലോമീറ്റര്‍ പരിധിയിലുള്ള ശത്രുപാളയത്തെ സ്വന്തംനില സുരക്ഷിതമാക്കി പ്രഹരിക്കും. ഇതു രണ്ടുമാണ് റഫാലിനെ ലോകത്തെ ഏറ്റവും അപകടകാരിയായ പോര്‍വിമാനമാക്കുന്നത്. റഷ്യയില്‍നിന്ന് സുഖോയ് ജെറ്റുകള്‍ വാങ്ങി 23 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യ ഇത്രയും അത്യാധുനികമായ പോര്‍വിമാനങ്ങള്‍ സ്വന്തമാക്കുന്നത്.
റഫാല്‍ വിമാനങ്ങള്‍ ഇന്ത്യയിലെത്തിയശേഷം പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് നടത്തിയ പ്രസ്താവന ചൈനയ്ക്കും പാക്കിസ്ഥാനുമുള്ള കൃത്യമായ താക്കീതായിരുന്നു. ‘ഇന്ത്യന്‍ വ്യോമസേന പുത്തന്‍ കരുത്താര്‍ജിച്ചതില്‍ ആര്‍ക്കെങ്കിലും ആശങ്കയുണ്ടെങ്കില്‍ അത് ഇന്ത്യയുടെ മണ്ണിനും സ്ഥിരതയ്ക്കും ഭീഷണി ഉയര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കു മാത്രമാണ്’-രാജ്‌നാഥ് സിങ് പറഞ്ഞു. വൈവിധ്യമാര്‍ന്ന ആയുധങ്ങള്‍ വഹിക്കാനുള്ള ശേഷിയാണു റഫാലിനെ വേറിട്ടുനിര്‍ത്തുന്നത്.
യൂറോപ്യന്‍ മിസൈല്‍ നിര്‍മാതാക്കളായ എംബിഡിഎയുടെ മെറ്റിയോര്‍ എയര്‍ ടു എയര്‍ മിസൈലുകള്‍, സ്‌കാല്‍പ് ക്രൂസ് മിസൈലുകള്‍, എംഐസിഎ മിസൈല്‍ സംവിധാനം എന്നിവയാണ് ഇതില്‍ പ്രധാനം. മെറ്റിയോര്‍ പുതുതലമുറ ബിവിആര്‍ എയര്‍ ടു എയര്‍ മിസൈല്‍ (ബിവിആര്‍എഎഎം) ആകാശപ്പോരിന്റെ ഗതി തന്നെ മാറ്റി നിര്‍ണയിക്കുന്ന തരത്തില്‍ രൂപകല്‍പന ചെയ്തതാണ്. യുകെ, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍, സ്വീഡന്‍ എന്നിവര്‍ നേരിടുന്ന പൊതുഭീഷണികളെ ചെറുക്കാനാണ് എംബിഡിഎ ഈ മിസൈല്‍ വികസിപ്പിച്ചത്.
ഭൂമിയില്‍ 300 കിലോമീറ്റര്‍ അകലെയുള്ള ശത്രുകേന്ദ്രത്തെ ലക്ഷ്യമിടാന്‍ കഴിയുന്ന സ്‌കാല്‍പ് മിസൈലാണു റഫാലിന്റെ മറ്റൊരു പ്രത്യേകത. അംബാലയിലെ വ്യോമകേന്ദ്രത്തില്‍നിന്നു പറന്നുയരുന്ന റഫാലിന് ഇന്ത്യന്‍ ആകാശത്തുനിന്നു തന്നെ ചൈനയിലെ ഏറെ ഉള്ളിലുള്ള ഭൂപ്രദേശത്തേക്കു മിസൈല്‍ തൊടുക്കാന്‍ കഴിയുമെന്ന് അർഥം. എംഐസിഎ മിസൈല്‍ സംവിധാനമാണ് മൂന്നാമത്തേത്. മറ്റൊരു മികച്ച എയര്‍ ടു എയര്‍ മിസൈലാണിത്. റഡാര്‍, ഇന്‍ഫ്രാറെഡ് സീക്കറോടു കൂടിയ മിസൈലുകള്‍ അടുത്തുള്ള ലക്ഷ്യത്തിലേക്കും 100 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യത്തിലേക്കും ഒരുപോലെ തൊടുക്കാം.