നാഷണല്‍ ക്ലിനിക്കല്‍ ട്രീറ്റ്‌മെന്റ് പ്രോട്ടോക്കോളനുസരിച്ചു മികച്ച പരിചരണം ലഭ്യമാക്കണമെന്ന് സ്വകാര്യ ആശുപത്രികള്‍ക്കായി നടത്തിയ വിര്‍ച്വല്‍ കോണ്‍ക്ലേവില്‍ ആരോഗ്യമന്ത്രാലയം
ബിന്ദുലാൽ തൃശ്ശൂർ
ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
നാഷണല്‍ ക്ലിനിക്കല്‍ ട്രീറ്റ്‌മെന്റ് പ്രോട്ടോക്കോളനുസരിച്ചു മികച്ച പരിചരണം ലഭ്യമാക്കണമെന്ന് സ്വകാര്യ ആശുപത്രികള്‍ക്കായി നടത്തിയ വിര്‍ച്വല്‍ കോണ്‍ക്ലേവില്‍ ആരോഗ്യമന്ത്രാലയം. പ്രതിസന്ധികള്‍ സൃഷ്ടിക്കാതെ രോഗികള്‍ക്കു പ്രവേശനം ഉറപ്പാക്കണമെന്നും നിര്‍ദേശം
ന്യൂഡല്‍ഹി എയിംസ്, ഫിക്കി (FICCI) എന്നിവയുമായി സഹകരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം കോവിഡ് 19 ചികിത്സ ഒരുക്കുന്ന സ്വകാര്യ ആശുപത്രികള്‍ക്കായി വിര്‍ച്വല്‍ കോണ്‍ക്ലേവ് സംഘടിപ്പിച്ചു. കോവിഡ് മരണങ്ങള്‍ കുറയ്ക്കുന്നതിനുള്ള ക്ലിനിക്കല്‍ പ്രോട്ടോക്കോളും മികച്ച പ്രതിരോധ നടപടികളും കോണ്‍ക്ലേവ് ചര്‍ച്ച ചെയ്തു.
കോവിഡ് 19 രാജ്യത്തെ ആരോഗ്യസംവിധാനങ്ങള്‍ക്ക് മുമ്പില്ലാത്ത വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും, ഗവണ്‍മെന്റ്- സ്വകാര്യ മേഖലകള്‍ സജീവമായി ഇക്കാര്യത്തില്‍ ഇടപെടുന്നുണ്ട്. രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ ആശുപത്രികള്‍ നടപ്പാക്കുന്ന ഫലപ്രദമായ ചികിത്സാ രീതികള്‍ പങ്കിടുന്നതിനാണ് കോണ്‍ക്ലേവ് സംഘടിപ്പിച്ചത്. കോവിഡ് 19 കൈകാര്യം ചെയ്യുമ്പോഴുണ്ടാകുന്ന ആശങ്കകളും വെല്ലുവിളികളും പങ്കുവയ്ക്കാനും ആശുപത്രി പ്രതിനിധികളോട് മന്ത്രാലയം ആവശ്യപ്പെട്ടു.
വിവിധ സംസ്ഥാനങ്ങളിലെ/കേന്ദ്രഭരണപ്രദേശങ്ങളിലെ ഐസിയു ഡോക്ടര്‍മാരുടെ ചികിത്സാവൈദഗ്ധ്യം മെച്ചപ്പെടുത്തുന്നതിനായി ഇ-ഐസിയു, സെന്റേഴ്‌സ് ഓഫ് എക്‌സലന്‍സ് (സിഒഇ), ക്ലിനിക്കല്‍ ഗ്രാന്‍ഡ് റൗണ്ട്‌സ് എന്നീ മാര്‍ഗങ്ങളിലൂടെ ന്യൂഡല്‍ഹി എയിംസ് ടെലി-കണ്‍സള്‍ട്ടേഷന്‍ സെഷനുകള്‍ നടത്തിയിരുന്നു. രോഗവ്യാപനം നിയന്ത്രിക്കല്‍, നേരത്തെ തിരിച്ചറിയല്‍ തുടങ്ങിയ ഘടകങ്ങള്‍ക്കൊപ്പം ഇതും രോഗമുക്തിനിരക്കുകൂട്ടാനും മരണനിരക്ക് ക്രമാനുഗതമായി കുറയ്ക്കാനും സഹായകമായി.
മരണനിരക്കു കുറയ്ക്കുന്നതിന് രോഗികള്‍ക്ക് സമയബന്ധിത ചികിത്സ ഉറപ്പാക്കുന്നതിന്റെ പ്രാധാന്യം യോഗത്തില്‍ ഊന്നിപ്പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകര്‍ക്കു രോഗം പകരാതിരിക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ച് അവര്‍ക്കു സംരക്ഷണമൊരുക്കി ജീവനക്കാര്‍ക്കു പ്രചോദനമേകാനും നിര്‍ദേശിച്ചു. രോഗികള്‍ക്ക് തടസ്സങ്ങളില്ലാതെ പ്രവേശനം ഉറപ്പാക്കാനും ആശുപത്രികളോട് ആവശ്യപ്പെട്ടു. ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള ചികിത്സാരീതികളുടെ പ്രാധാന്യത്തെക്കുറിച്ചും കോവിഡ് 19 രോഗികള്‍ക്ക് വ്യത്യസ്തരീതിയിലുള്ള ചികിത്സ നല്‍കുന്നത് ഒഴിവാക്കുന്നതിനെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ചചെയ്തു.