സിന്ധുമോൾ. ആർ
വിവിധ കെല്‍ട്രോണ്‍ സ്ഥാപനങ്ങള്‍ക്കായി 25 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്. ഇലക്‌ട്രോണിക് വിപ്ലവത്തിന്റെ തുടക്കകാലത്താണ് കെല്‍ട്രോണ്‍ ആരംഭിച്ചത്. പല കാരണങ്ങള്‍ കൊണ്ടും ആ സാധ്യതകള്‍ പ്രയോജനപ്പെടുത്താനായില്ല. കേരളത്തിലെ ഇലക്‌ട്രോണിക് ഹാര്‍ഡ് വെയര്‍ വ്യവസായത്തിന്റെ നട്ടെല്ലായി ഇനിയും കെല്‍ട്രോണ്‍ തുടരും. വിവിധ കെല്‍ട്രോള്‍ സ്ഥാപനങ്ങള്‍ക്കായി 25 കോടി രൂപ വകയിരുത്തും. ആമ്ബല്ലൂരിലെ ഇലക്‌ട്രോണിക് ഹാര്‍ഡ് വെയര്‍ പാര്‍ക്കിന്റെ നിര്‍മാണം ഊര്‍ജിതപ്പെടുത്തുമെന്നും ധനമന്ത്രി പറഞ്ഞു.
സ്റ്റാര്‍ട്ട്‌അപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിന് ആറിന പദ്ധതികള്‍ പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ സ്റ്റാര്‍ട്ട്‌അപ്പ് ഇന്നൊവേഷന്‍ സോണുകള്‍ ആരംഭിക്കും. വകുപ്പുമായി ബന്ധപ്പെട്ട വികസന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സ്റ്റാര്‍ട്ട്‌അപ്പുകളെ ബോധപൂര്‍വം ബന്ധപ്പെടുത്തുന്ന പരിപാടിയാണിത്. ഇന്നൊവേഷന്‍ പ്രോത്സാഹന സ്‌കീമുകളിലൂടെ രൂപംകൊള്ളുന്ന ഉത്പന്നങ്ങളെ വാണിജ്യ അടിസ്ഥാനത്തില്‍ സംരംഭങ്ങളാക്കി മാറ്റുന്നതിന് സ്റ്റാര്‍ട്ട്‌അപ്പുകളെ പ്രോത്സാഹിപ്പിക്കും. ഐടിയില്‍ മാത്രമല്ല മറ്റ് മേഖലകളിലും സ്റ്റാര്‍ട്ട്‌അപ്പുകളെ പ്രോത്സാഹിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു.