ബാലഭാസ്‌കറിന്റെത് അപകട മരണം തന്നെയെന്ന് സി ബി ഐ
സിന്ധുമോൾ. ആർ
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ അസ്വഭാവികതയില്ലെന്നും അപകടം കാരണമാണെന്നും സി ബി ഐ. തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് കലാഭവന്‍ സോബിക്കെതിരെ കേസെടുക്കും. അപകട സമയത്ത് കാര്‍ ഓടിച്ചത് ഡ്രൈവര്‍ അര്‍ജുന്‍ ആയിരുന്നുവെന്നും സി ബി ഐ കുറ്റപത്രത്തില്‍ പറയുന്നു. കുറ്റപത്രം തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സി ബി ഐ സമര്‍പ്പിച്ചു.
അര്‍ജുനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കും അശ്രദ്ധയോടെ വാഹനം ഓടിച്ചതിനും കേസ് രജിസ്റ്റര്‍ ചെയ്തു. അപകടത്തിന് മുമ്പ് ബാലഭാസ്‌കര്‍ ആക്രമിക്കപ്പെട്ടെന്ന തരത്തിലാണ് കലാഭവന്‍ സോബി വിവരങ്ങള്‍ നല്‍കിയത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 182,193 എന്നീ വകുപ്പുകള്‍ പ്രകാരമാണ് സോബിക്കെതിരെ കേസെടുക്കുക. 132 സാക്ഷികളില്‍ നിന്ന് സി ബി ഐ മൊഴിയെടുക്കുകയും 100 രേഖകള്‍ പരിശോധിക്കുകയും ചെയ്തു. അലക്ഷ്യമായി വാഹനം ഓടിച്ചതിനാലാണ് അപകടം ഉണ്ടായതെന്നാണ് സി ബി ഐ യുടെ കണ്ടെത്തല്‍.ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടും ഇതേ രീതിയിലായിരുന്നു.