മുളന്തുരുത്തി • അയൽവാസിയായ സുഹൃത്തിന്റെ വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ആമ്പല്ലൂർ ആര്യച്ചിറപ്പാട്ട് സുകുമാരന്റെ മകൾ സൂര്യയെയാണ് (28) സുഹൃത്ത് പുത്തൻമലയിൽ അശോകിന്റെ (29) വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങിമരണം ആണെന്നാണു പ്രാഥമിക നിഗമനം. എന്നാൽ മരണത്തിൽ ദുരൂഹത ആരോപിച്ച് പെൺകുട്ടിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.
ഇന്നലെ രാവിലെ വീട്ടിലെത്തിയ സൂര്യ കിടപ്പുമുറിയിൽ കയറി വാതിലടച്ചെന്നും, വിവരം സൂര്യയുടെ വീട്ടിൽ അറിയിച്ച ശേഷം വാതിൽ തകർത്തു കയറിയപ്പോൾ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെന്നുമാണ് അശോക് നൽകിയ മൊഴി. എന്നാൽ പകൽ വീട്ടിൽ എല്ലാവരും ഉണ്ടായിരിക്കെ നടന്ന മരണത്തിൽ ദുരൂഹതയുണ്ടെന്നാണു പെൺകുട്ടിയുടെ ബന്ധുക്കളുടെ ആരോപണം.
കട്ടിലിൽ കിടത്തിയ നിലയിലായിരുന്നു മൃതദേഹമെന്നും ദേഹത്തും മുറിയിലും വെള്ളം ഒഴിച്ചിരുന്നതായും ഫാൻ കറങ്ങിക്കൊണ്ടിരിക്കുകയായിരുന്നെന്നും പെൺകുട്ടിയുടെ ബന്ധുവായ അംബുജാക്ഷൻ ആരോപിച്ചു. ഒരേ കോളജിൽ പഠിച്ചിരുന്ന ഇരുവരും 4 വർഷം മുൻപു വരെ ഒന്നിച്ച് ട്യൂഷൻ ക്ലാസ് നടത്തിയിരുന്നു. ഡിസംബറിൽ 15ന് അശോകിന്റെ വിവാഹം നിശ്ചയിച്ചിരിക്കെയാണു സംഭവം.
പൊലീസും ഫൊറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി . മൃതദേഹം എറണാകുളം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നു സംസ്കാരം നടത്തും. അന്വേഷണം നടക്കുകയാണെന്നു പൊലീസ് പറഞ്ഞു.