ചെർപ്പുളശ്ശേരി • അമ്മയുടെ മൃതദേഹത്തിനരികെ ഹോമിയോ ഡോക്ടറായ മകൾ 3 ദിവസം പ്രാർഥനയോടെ കാത്തിരുന്നു, മരണത്തിൽ നിന്ന് എഴുന്നേൽക്കുമെന്ന ഉറച്ച വിശ്വാസത്തോടെ. ഒടുവിൽ, ദുർഗന്ധം വന്നപ്പോൾ അയൽവാസിയെ അറിയിച്ചതോടെയാണു പുറംലോകം അറിഞ്ഞത്.
ചളവറ യുപി സ്കൂൾ റിട്ട. പ്രധാനാധ്യാപിക, ഹൈസ്കൂളിനു സമീപത്തെ രാജ്ഭവനിൽ പരേതനായ ശ്രീധരൻപിള്ളയുടെ ഭാര്യ ഓമനയാണു (72) മരിച്ചത്. വർഷങ്ങളായി അമ്മയും മകൾ കവിതയും മാത്രമായിരുന്നു വീട്ടിൽ. കഴിഞ്ഞ ഞായറാഴ്ച ഓമന മരിച്ചതു മുതൽ മൃതദേഹത്തിനരികിൽ മകൾ കാവലിരുന്നു പ്രാർഥിച്ചു.
തങ്ങളുടെ പുതിയ വിശ്വാസപ്രകാരം മൂന്നു ദിവസം പ്രാർഥിച്ചാൽ മരിച്ചയാൾ തിരിച്ചുവരുമെന്നു കരുതിയാണു മൃതദേഹത്തിനരികിൽ ഇരുന്നതെന്നു കവിത പൊലീസിനോടു പറഞ്ഞു. നാട്ടുകാർ ആരോഗ്യവകുപ്പിനെയും പഞ്ചായത്ത് അധികൃതരെയും പൊലീസിനെയും അറിയിച്ചു.
ചെർപ്പുളശ്ശേരി പൊലീസ് മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്കു മാറ്റി. കോവിഡ് പരിശോധനയ്ക്കു ശേഷമേ സംസ്കാരം നടക്കൂ. കവിതയെ ഇപ്പോൾ അയൽവീട്ടിൽ താമസിപ്പിച്ചിരിക്കുകയാണ്. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു.