മലപ്പുറം ചേന്നരയിൽ തെരുവു നായയുടെ കടിയേറ്റ് പിഞ്ചു കുട്ടികളാക്കം ഏഴ് പേർക്ക് പരിക്ക്
പി.വി.എസ്
മലപ്പുറം:പുറത്തൂർ ചേന്നരയിൽ തെരുവ് നായയുടെ കടിയേറ്റ് പിഞ്ചുകുട്ടികളടക്കം ഏഴുപേർക്ക് പരിക്കേറ്റു. വീട്ടമ്മയായ തട്ടാരക്കൽ ശാരദ (66), അധ്യാപകരായ മണ്ണഴിക്കളം ജയറാം (40), ഭാര്യ ദീപ്തി (30), പുന്നേക്കാട്ട് ആദ്യ (രണ്ടര), ചാക്കേരി ഷഹിൻഷ (രണ്ടര), തണ്ടാടത്ത് പ്രണവ് (5), തൈലക്കണ്ടി പള്ളിവളപ്പിൽ ഷിജിൽ ഇബ്രാഹിം (32) എന്നിവർക്കാണ് കടിയേറ്റത്. രാവിലെയാണ് പല വീടുകളിലായി ഏഴുപേർക്ക് കടിയേറ്റത്.പുറത്തൂരിൽ യാതൊരു പ്രകോപനവുമില്ലാതെ നായ ഓടിയെത്തി ഇവരെ കടിയ്ക്കുകയായിരുന്നു. കൈയ്ക്കും കാലിനും പരിക്കേറ്റ ഇവരെല്ലാവരും തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. കുട്ടികൾക്ക് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കടിയേറ്റത്. ജയറാമിനെ കടിച്ച് ഒരുമണിക്കൂറിനുശേഷം അതേ നായ ഭാര്യ ദീപ്തിയേയും കടിക്കുകയായിരുന്നു. വീട്ടുജോലി ചെയ്യുന്നതിനിടെയാണ് തട്ടാരക്കൽ ശാരദക്ക് കൈയ്ക്ക് കടിയേറ്റത്. ഒരാഴ്ചമുമ്പ് കൂട്ടായിയിലുണ്ടായ തെരുവ് നായ്ക്കളുടെ അക്രമത്തിൽ 11 പേർക്ക് പരിക്കേറ്റിരുന്നു.