പ്രിയങ്ക ഗോസ്വാമിക്ക് വെള്ളി; വനിതകളുടെ 10 കിലോ മീറ്റർ നടത്തത്തിൽ ഇന്ത്യയ്‌ക്ക് മെഡൽ; കോമൺവെൽത്ത് ചരിത്രത്തിൽ ആദ്യം
ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസ് 2022ൽ അത്‌ലറ്റിക്‌സ് വിഭാഗത്തിൽ ഇന്ത്യയ്‌ക്ക് മൂന്നാം മെഡൽ. 10,000 മീറ്റർ നടത്തത്തിൽ പ്രിയങ്ക ഗോസ്വാമി വെള്ളി മെഡൽ നേടി. 43 മിനിറ്റും 38 സെക്കൻഡും സമയമെടുത്താണ് പ്രിയങ്ക നടത്തം പൂർത്തിയാക്കിയത്. കരിയറിലെ തന്റെ മികച്ച പ്രകടനമായിരുന്നുവെന്നാണ് പ്രിയങ്കയുടെ പ്രതികരണം.
ഓസ്‌ട്രേലിയയുടെ ജെമിമ മോൻടാഗ് ആണ് ഈ ഇനത്തിൽ സ്വർണം നേടിയത്. 43 മിനിറ്റും 34 സെക്കൻഡും പിന്നിട്ടതോടെ ജെമിമി ഫിനിഷിങ് പോയിന്റിലെത്തിയിരുന്നു. നാല് സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് പ്രിയങ്ക രണ്ടാമതെത്തിയത്. ഇതോടെ കോമൺവെൽത്ത് ചരിത്രത്തിൽ നടത്ത മത്സരത്തിൽ മെഡൽ നേടുന്ന ആദ്യ വനിതയായി പ്രിയങ്ക മാറി. ടോക്കിയോ ഒളിമ്പിക്‌സിൽ ഇതേ ഇനത്തിൽ 17-ാം സ്ഥാനത്തായിരുന്നു പ്രിയങ്ക എത്തിയിരുന്നത്.
2022 കോമൺവെൽത്ത് അത്‌ലറ്റിക്‌സിൽ നേരത്തെ തേജസ്വിൻ ശങ്കറും മുരളി ശ്രീശങ്കറുമായിരുന്നു മെഡൽ നേടിയത്. തേജസ്വിൻ വെങ്കല മെഡൽ നേടി ഹൈജംപിൽ ചരിത്രമെഴുതി. ഇതിന് പിന്നാലെ ലോങ് ജംപിൽ മലയാളി താരം മുരളീ ശ്രീശങ്കർ നടത്തിയ അതുല്യ പ്രകടനം ഇന്ത്യയ്‌ക്ക് വെള്ളിയും നേടി തന്നു. ഇതുവരെ 27 മെഡലുകളാണ് ഇന്ത്യ കോമൺവെൽത്ത് ഗെയിംസിൽ സ്വന്തമാക്കിയത്.