ചൈന നഷ്ടപരിഹാരം നല്‍കണം: മുന്നറിയിപ്പുമായി ട്രംപ്
ശ്രീജ.എസ്
വാഷിങ്ടൻ∙ കോവിഡ് മൂലമുണ്ടായ നഷ്ടങ്ങള്‍ക്ക് ചൈനയ്ക്കു്മേല്‍ അധികത്തീരുവ ചുമത്താന്‍ യുഎസ് നീക്കം. നിലവിലെ തീരുവകള്‍ മൂലം കോടിക്കണക്കിന് ഡോളര്‍ അമേരിക്ക വാങ്ങുന്നതിനാല്‍ താന്‍ വീണ്ടും പ്രസിഡന്റാവുന്നതില്‍ ചൈനയ്ക്ക് താല്‍പര്യമില്ലെന്നും ജോ ബൈഡനെയാണ് അവർക്ക് താൽപര്യമെന്നും ട്രംപ് പറഞ്ഞു. ഈ വർഷം നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയാണ് ജോ ബൈഡൻ ഇതോടെ യുഎസ് ചൈന വ്യാപാര യുദ്ധം വീണ്ടും വഷളാകാനുള്ള സാധ്യതകളാണ് ഉരുത്തിരിയുന്നത്.
ചൈനയുമായുള്ള വ്യാപാര ഇടപടലുകളില്‍ മാറ്റംവരുത്താനിടയുണ്ടോ എന്ന ചോദ്യത്തിന് വ്യത്യസ്തമായ രീതിയില്‍ അത് നടപ്പാക്കുമെന്നായിരുന്നു ട്രംപിന്റെ മറുപടി. കൂടുതല്‍ശക്തവും വ്യക്തവുമായ നടപടി ഇക്കാര്യത്തില്‍ ഉണ്ടാകുമെന്നും ട്രംപ് വ്യക്തമാക്കി. ചൈനീസ്ഉല്‍പന്നങ്ങള്‍ക്കു മേല്‍ കൂടുതല്‍ അധിക തീരുവ ചുമത്തിയേക്കുമെന്ന സൂചനയും അദ്ദേഹം നല്‍കി.
ചൈനയിലെ വുഹാനിലുള്ള പരീക്ഷണശാലയാണ് കൊറോണ വൈറസിന്റെ ഉറവിടമെന്നു സ്ഥിരീകരിക്കുന്ന തെളിവുകൾ തന്റെ പക്കലുണ്ടെന്നു ട്രംപ് അവകാശപ്പെട്ടു. എന്നാൽ എന്താണ് തെളിവുകളെന്നു വെളിപ്പെടുത്താൻ ട്രംപ് തയാറായില്ല. ലോകാരോഗ്യ സംഘടനേയും ട്രംപ് രൂക്ഷമായി വിമർശിച്ചു. ചൈനയുടെ പിആർ ഏജൻസിയായി പ്രവർത്തിക്കുന്ന ലോകാരോഗ്യ സംഘടന സ്വയം ലജ്ജിക്കണമെന്ന് ട്രംപ് പറഞ്ഞു. നേരത്തേ ഡബ്ല്യുഎച്ച്ഒയ്ക്കു് നൽകിയിരുന്ന സാമ്പത്തിക പിന്തുണ യുഎസ് പിൻവലിച്ചിരുന്നു.