ന്യൂഡൽഹി • അതിർത്തിയിലെ സംഘർഷത്തിൽ തങ്ങളുടെ ഭാഗത്ത് ആരും മരിച്ചിട്ടില്ലെന്ന വാദം വിഴുങ്ങി ചൈന. ഇന്ത്യയുടെ പ്രത്യാക്രമണത്തിൽ തങ്ങളുടെ കമാൻഡിങ് ഓഫിസർ കൊല്ലപ്പെട്ടതായി ഗൽവാൻ അതിർത്തിയിൽ കഴിഞ്ഞ ദിവസം ഇരുസേനകളും തമ്മിൽ നടത്തിയ ചർച്ചയിൽ ചൈന അറിയിച്ചു. ഇരുപതിൽ താഴെ ചൈനീസ് സൈനികർ മരിച്ചതായി അവിടത്തെ ഒൗദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസ് പിന്നാലെ റിപ്പോർട്ട് ചെയ്തു.
മരണം സംബന്ധിച്ചു ചൈനയുടെ ഭാഗത്തു നിന്നുള്ള ആദ്യ പ്രതികരണമാണിത്. ഘാതക് കമാൻഡോകളടക്കം അണിനിരന്ന ഇന്ത്യയുടെ പ്രത്യാക്രമണത്തിൽ ചൈനയ്ക്കു ശക്തമായ തിരിച്ചടി നേരിട്ടുവെന്നതിന്റെ സ്ഥിരീകരണമാണിതെന്നു സേനാ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.
സംഘർഷം മൂർധന്യാവസ്ഥയിൽ തുടരുന്ന പാംഗോങ് തടാകത്തോടു ചേർന്നുള്ള മലനിരകളിൽ ഇന്ത്യൻ ഭാഗത്തേക്കു ചൈനീസ് സേന കടന്നുകയറിയതിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ പുറത്ത്. തങ്ങൾ അതിർത്തി ലംഘിച്ചിട്ടില്ലെന്ന ചൈനയുടെ വാദങ്ങൾ ഖണ്ഡിക്കുന്നതാണ് ഓസ്ട്രേലിയൻ ഉപഗ്രഹ വിശകലന വിദഗ്ധൻ നേഥൻ റൂസർ പുറത്തുവിട്ട ദൃശ്യങ്ങൾ. 8 മലനിരകളുള്ള പാംഗോങ്ങിൽ നാലാം മലനിര വരെയാണ് ചൈന അതിക്രമിച്ചു കയറിയിരിക്കുന്നത്.
ഇവിടെ 62 സ്ഥലങ്ങളിൽ മുന്നൂറോളം ടെന്റുകളും നിരീക്ഷണ പോസ്റ്റുകളും സ്ഥാപിച്ചു. ഏറ്റുമുട്ടലുണ്ടായ തടാകക്കരയിലും ചൈനീസ് സേനയുടെ ടെന്റുകളുണ്ട്. ശക്തമായ പ്രതിരോധമൊരുക്കി ഇന്ത്യൻ സേന നാലാം മലനിരയിൽ നിലയുറപ്പിച്ചിരിക്കുകയാണ്.