ബിന്ദു ലാൽ
ലോക്ഡൗണിൽ ഇളവ് ലഭിച്ചതിനെത്തുടർന്ന് കഴിഞ്ഞ ആഴ്ച പ്രവർത്തനം ആരംഭിച്ച ചിറ്റിശേരിയിലെ സെൻ്റ് മേരീസ് ഓട്ടുകമ്പനി
ഒല്ലൂർ∙ ലോക്ഡൗൺ മൂലം വിറക് കിട്ടാനില്ലാത്തതിനാൽ ജില്ലയിലെ 120 ഓട് വ്യവസായ യൂണിറ്റുകൾ തകർച്ചയുടെ വക്കിൽ. ഒരാഴ്ച മുൻപ് നിർമാണം തുടങ്ങിയെങ്കിലും ഇത് ചുട്ടെടുക്കുന്ന ചൂളയിലേക്കുള്ള വിറക് ലഭിക്കുന്നില്ല. ഉൽപന്നങ്ങൾ തമിഴ്നാട്ടിലേക്ക് കൊണ്ടുപോകാൻ സാധിക്കാത്തതും തിരിച്ചടിയാണ്. തൊഴിലാളികളുടെ വേതനം മുടങ്ങാതിരിക്കാൻ കൂടിയാണ് കമ്പനികൾ പ്രവർത്തനം തുടങ്ങിയത്. എന്നാൽ വിറക് ലഭിച്ചില്ലെങ്കിൽ ഏതാനും ദിവസങ്ങൾക്കകം കമ്പനികൾ അടച്ചിടേണ്ടി വരുമെന്ന് കമ്പനി ഉടമകൾ പറയുന്നു. ഓടിന് ഉണക്ക് കൂടുതലായാൽ സ്വാഭാവിക നിറം നഷ്ടപ്പെടുമെന്നതിനാൽ നിർമിച്ച് 10 ദിവസത്തിനകം ചുട്ടെടുക്കണം.
മഴക്കാലത്തിനു മുൻപ് മണ്ണ് സംഭരിക്കണം. ലോക് ഡൗൺ മൂലം ഇതും നടക്കുന്നില്ല. മുൻപ് ശേഖരിച്ച മണ്ണ് മൂന്ന് മാസത്തേക്ക് കൂടിയേ കമ്പനികളിലുണ്ടാകൂ. ഏകദേശം 3000 തൊഴിലാളികളാണ് ഈ മേഖലയെ ആശ്രയിക്കുന്നത്. അനുബന്ധ ജോലികളുമായി ബന്ധപ്പെട്ട് മറ്റ് 2000 കുടുംബങ്ങളും കഴിഞ്ഞു വരുന്നുണ്ട്. 5 വർഷം മുൻപ് 400 കമ്പനികളുണ്ടായിരുന്ന ജില്ലയിൽ ഇപ്പോൾ 120 എണ്ണമാണ് പ്രവർത്തിക്കുന്നത്. അടുത്ത ആഴ്ചയോടെ ലോക്ഡൗണിൽ ഇളവുകൾ വരുമെന്നും വിറക് എത്തിക്കാൻ കഴിയുമെന്നുമാണ് പ്രതീക്ഷ.