വി.എം.സുരേഷ് കുമാർ.
വടകര : മുഖ്യമന്ത്രി പ്രഖ്യാപിച്ച സഹായഹസ്തം വായ്പാ പദ്ധതിയില്‍പ്പെടുത്തി അഴിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ 190 കുടുംബശ്രീ അയല്‍കൂട്ടങ്ങള്‍ക്ക് സഹായം ലഭിക്കും. ആകെ രണ്ട് കോടി ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപയാണ് കുടുംബശ്രീ അംഗങ്ങള്‍ക്ക് പലിശ രഹിത വായ്പയായി ലഭിക്കാന്‍ പോകുന്നത്.
നിലവില്‍ സമ്പൂര്‍ണ അടച്ചിടല്‍ നടന്ന 4,5 വാര്‍ഡുകള്‍ ഒഴികെയുള്ള വാര്‍ഡുകളില്‍ നിന്ന് ഒരു കോടി എണ്‍പത് ലക്ഷത്തി എണ്‍പത്തി അയ്യായിരം രൂപയുടെ വായ്പാ അപേക്ഷ കുടുംബശ്രീ ഓഫീസില്‍ ലഭിച്ചിട്ടുണ്ട്. ലോക്ക്ഡൗണ്‍ കാലയളവില്‍ പ്രാദേശിക സാമ്പത്തിക സംവിധാനം നിലനിര്‍ത്തുന്നതിനും പണ ലഭ്യത ഉറപ്പ് വരുത്തുന്നതിനും വേണ്ടിയാണ് സഹകരണ ബാങ്കുകളുമായി സഹകരിച്ച് പലിശ രഹിത വായ്പാ പദ്ധതി നടപ്പിലാക്കുന്നത്.
ഇതിന്റെ ഉദ്ഘാടനം ചോമ്പാല്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നടന്നു. 11ആം വാര്‍ഡിലെ കുടുംബശ്രീ അംഗങ്ങൾക്കുള്ള -വായ്പ ബാങ്ക് പ്രസിഡന്റ് മാട്ടാണ്ടി ബാലന്‍ ,അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.പി. ജയന് നല്‍കി നിര്‍വഹിച്ചു. അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ പി പി ശ്രീധരന്‍,പഞ്ചായത്ത് സെക്രട്ടറി ടി .ഷാഹുല്‍ ഹമീദ്, ബാങ്ക് സെക്രട്ടറി പി വി സുനീഷ്, ഡയർക്ടര്‍മാരായ പി. വി ലിനീഷ്, കാര്‍ത്തോളി അനിത , ഭാവന, കുടുംബശ്രീ സെക്രട്ടറി റീത്ത എന്നിവര്‍ സംസാരിച്ചു.
20 അംഗങ്ങള്‍ ഉള്ള കുടുംബശ്രീക്ക് പരമാവധി 1,30,000 രൂപ ലോണ്‍ ലഭിക്കുന്നതാണ്. 3മാസ കാലയളവ് കഴിഞ്ഞതിന് ശേഷം മാത്രം തിരിച്ചടച്ചാല്‍ മതി. പലിശ 9% സര്‍ക്കാര്‍ നല്‍ക്കുന്നതാണ്. കുടുംബശ്രീ ഓഫീസില്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു ജെയ്‌സണ്‍, അക്കൗണ്ടന്റ് ധന്യ എന്നിവരാണ് ലോണ്‍ അപേക്ഷകള്‍ പരിശോധിച്ച് ബാങ്കിലേക്ക് അയക്കുന്നത്. വനിതാ ബാങ്ക്, വടകര റൂറല്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, അഴിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, ഒഞ്ചിയം സര്‍വ്വീസ് സഹകരണ ബാങ്ക് എന്നീ ബാങ്കുകളില്‍ നിന്നും കുടുംബശ്രിക്ക് ലോണ്‍ ലഭിക്കുന്നുണ്ട്.