ശ്രീജ
‘ഞാൻ രാജ്യത്തിനുവേണ്ടി മെഡൽ നേടിയപ്പോഴൊക്കെ നിങ്ങൾ കയ്യടിച്ചു. ഇന്ത്യയുടെ അഭിമാനമെന്നു പറഞ്ഞു വാഴ്ത്തി. ആ നിങ്ങൾ തന്നെയാണ് ഇപ്പോൾ എന്നെ ചൈനക്കാരിയെന്നു വിളിച്ച് അധിക്ഷേപിക്കുന്നത്. മുൻ ഇന്ത്യൻ ബാഡ്മിന്റൻ താരം ജ്വാല ഗുട്ട കഴിഞ്ഞദിവസം പങ്കുവച്ച കുറിപ്പാണിത്.
അമ്മ യെലൻ ചൈനക്കാരിയാണെന്ന് അറിയാമല്ലോ. ഇതിന്റെ ചുവടുപിടിച്ച് ചൈനക്കാരിയെന്നും ചിങ്കിയെന്നുമുള്ള അധിക്ഷേപങ്ങൾ നേരത്തേയുണ്ട്. സമൂഹമാധ്യമങ്ങളിൽ ഞാൻ ഏതെങ്കിലും വിഷയത്തിൽ അഭിപ്രായം പറഞ്ഞാൽ അതു ഇഷ്ടപ്പെടാത്തവർ വംശീയമായി അധിക്ഷേപിച്ചാണു മറുപടി നൽകുന്നത്. ‘ഹാഫ് കൊറോണ’ എന്നു പറഞ്ഞുള്ള കളിയാക്കലുകളാണു പുതിയത്. പാതി ചൈനക്കാരിയായ എനിക്കു കോവിഡ് ബാധിക്കാൻ സാധ്യതയുണ്ടെന്നു പറയുന്നു.
20 വർഷത്തോളം ഞാൻ ഇന്ത്യയ്ക്കായി ബാഡ്മിന്റൻ കളിച്ചു. കോമൺവെൽത്ത് ഗെയിംസ് ഉൾപ്പെടെ രാജ്യാന്തര മത്സരങ്ങളിൽ മെഡൽ നേടി. എന്റെ പൗരത്വത്തെ ചോദ്യം ചെയ്യാൻ അവർക്ക് എന്താണ് അവകാശം? – ജ്വാല ചോദിക്കുന്നു