നന്ദകുമാർ വി ബി
വ്യാഴാഴ്ച പുലര്‍ച്ചെ 2.30യോടെ 11 പേരുടെ ജീവനുകള്‍ കവര്‍ന്ന വിശാഖപട്ടണത്തെ എല്‍ജി പോളിമര്‍ കെമിക്കല്‍ പ്ലാന്റില്‍ നിന്നും വീണ്ടും വാതകം ചോരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് പ്ലാന്റില്‍ നിന്നും വീണ്ടും വാതകം ചോരാന്‍ തുടങ്ങിയത്. ആദ്യ ഘട്ടത്തിലെ ചോര്‍ച്ചയെ തുടര്‍ന്ന് സമീപ പ്രദേശങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നു. വാതക ചോര്‍ച്ച നിര്‍വീര്യമാക്കുന്നതിനായി ഗുജറാത്തില്‍ നിന്നും എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ പാരാ-ടെര്‍ഷ്യറി ബ്യൂട്ടില്‍ കാറ്റെകോള്‍ എത്തിച്ചിട്ടുണ്ട്. വാതക ചോര്‍ച്ച വീണ്ടും ഉണ്ടായ സാഹചര്യത്തില്‍ പ്രശ്നബാധിത മേഖലയില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ ചുറ്റളവളവിലുള്ളവരെ ഒഴിപ്പിക്കുമെന്ന് വിശാഖപട്ടണം ഫയര്‍ ഓഫീസര്‍ സുരേന്ദ്ര ആനന്ദ് പറഞ്ഞു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിശാഖപട്ടണം പോലീസ് കമ്മീഷണര്‍ ആര്‍.കെ.മീണ അറിയിച്ചു.