ഹർഷദ്ലാൽ തലശ്ശേരി
മാഹി: കേരളത്തിന്റെ ഒരു ചെറു പഞ്ചായത്തിന്റെ പോലും വലുപ്പമില്ലാത്ത, എന്നാൽ രാജ്യത്തെ ഏറ്റവും ജനസാന്ദ്രതയേറിയ പ്രദേശമായ മാഹിയിലൂടെ, ഹൈ സ്പീഡ് റെയിൽവെ ലൈൻ വരുന്നത് നൂറുകണക്കിന് കുടുംബങ്ങളെ തെരുവാധാരമാക്കുമെന്നും, കേന്ദ്ര ഭരണപ്രദേശത്തിന്റെ അസ്ഥിത്വം തന്നെ ഇല്ലാതാക്കുമെന്നും, ജനശബ്ദം മാഹി കേന്ദ്ര റെയിൽവെ മന്ത്രി, റെയിൽവെ സഹമന്ത്രി ,പുതുച്ചേരി- കേരള മുഖ്യമന്ത്രിമാർ എന്നിവർക്ക് നൽകിയ ഫാക്സ് സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.
നിർമ്മാണത്തിലിരിക്കുന്ന തലശ്ശേരി-മാഹി ബൈപാസ്സിന് വേണ്ടി നൂറുകണക്കിന് കുടുംബങ്ങൾക്കാണ് പളളൂർ മേഖലയിൽ കിടപ്പാടം നഷ്ടമായത്. അതിന് പിറകെ ഏതാണ്ട് അത്രയും കുടുംബങ്ങളെ ബാധിക്കുന്ന മറ്റൊരു ഒഴിച്ച് പോക്ക് പള്ളൂർ നിവാസികളെ സംബന്ധിച്ച് അചിന്തനീയമാണെന്ന് ജനശബ്ദം വ്യക്തമാക്കി. പള്ളൂർ മേഖലയെ വെട്ടിമുറിക്കുന്ന അലൈൻമെന്റിൽ നിന്നും സർക്കാർ പിൻമാറണം.
നമ്മുടെ സഹോദരങ്ങളായ പ്രവാസികൾ വിദേശങ്ങളിൽ നിന്നും നാട്ടിലേക്ക് വരുമ്പോൾ, കേന്ദ്ര സർക്കാർ നിഷ്ക്കർഷിച്ച രീതിയിൽ തന്നെ കോറന്റയിൻ സംവിധാനം മയ്യഴിയിൽ ഒരുക്കണമെന്നും, മടങ്ങിയെത്തിയ പ്രവാസികളിൽ രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തിൽ പ്രതിരോധത്തിന് ഇത് അനിവാര്യമാണെന്നും ജനശബ്ദം ഓർമ്മിപ്പിച്ചു.