സ്വന്തം ലേഖകൻ
മാവേലിക്കര- മാവേലിക്കര തട്ടാരമ്പലം പ്രദേശത്ത് ഇടിമിന്നലിൽ വ്യാപക നാശം. ഇന്നലെ വെളുപ്പിന് 12:30 ഓടെയാണ് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ ഉണ്ടായത്. തട്ടാരമ്പലം, മറ്റം പ്രദേശങ്ങളിലാണ് നാശനഷ്ടം കൂടുതലായി ഉണ്ടായിരിക്കുന്നത്. മിക്ക വീടുകളിലും ഇലക്ട്രിക് ഉപകരണങ്ങൾ കത്തി നശിച്ചു.
മറ്റംവടക്ക് വല്ല്യത്ത് വീട്ടിൽ ജോജിയുടെ വീടിന് ഇടിമിന്നലിൽ കേടുപാട് സംഭവിച്ചു. ജനൽ ചില്ലുകൾ ഇടിമിന്നലേറ്റ് തകർന്നു. വൈദ്യുതി ബോർഡുകളും മീറ്ററും കത്തിക്കരിഞ്ഞു. മറ്റം സെന്റ് ജോൺസ് ഓർത്തഡോക്സ് സൺഡേ സ്കൂൾ കെട്ടിടത്തിന്റെ ചുറ്റുമതിൽ തകർന്നുവീണു. വല്ല്യത്ത് വി.കെ മത്തായിയുടെ വീടിന്റെ മതിലും തകർന്നു. നഗരസഭ ചെയർപേഴ്‌സൺ ലീലാ അഭിലാഷ്, വാർഡ് മെമ്പർ സി.സുരേഷ് എന്നിവർ സ്ഥലം സന്ദർശിച്ചു.