ഒമാൻ വാർത്തകൾ
അജിത് ജി. പിള്ള, ചെങ്ങന്നൂർ.
ഇന്ന് ഒമാനിൽ 193 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. അതിൽ 72 പേർ സ്വദേശികളും 121 പേർ വിദേശികളുമാണ്. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ മൊത്തം എണ്ണം 5379. ഇന്ന് 46 വയസ്സുള്ള ഒരു വിദേശി മരിച്ചത് ഉൾപ്പെടെ മരണം 23 ആയിരിക്കുന്നു.(15 വിദേശികൾ, 8 സ്വദേശികൾ) രോഗം ഭേദമായവർ 1469.
അമറാത്തിൽ കോവിഡ് ബാധിതർക്ക് വേണ്ടിയുള്ള താൽക്കാലിക ആശുപത്രി പ്രവർത്തനം ആരംഭിച്ചു. ഒമാനി പൗരത്വമുള്ള മലയാളി കൂടിയായ കമാൻഡർ ഡോക്ടർ. തോമസ് അലക്സാണ്ടറുടെ ഉടമസ്ഥതയിലുള്ള പുതുതായി പണികഴിപ്പിച്ചിട്ടുള്ള എഡി ലൈഫ് ഹോസ്പിറ്റൽ, ഉദ്ഘാടനത്തിനു വേണ്ടി കാത്തിരിക്കുമ്പോഴാണ് ഇങ്ങനെ ഒരു സേവനപ്രവർത്തനത്തിന് വേണ്ടി കൈമാറുന്നത്. ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി അഹമ്മദ് ബിൻ മുഹമ്മദ് അൽ സൈദി ഹോസ്പിറ്റലിന്റെ ഉദ്ഘാടനം നിർവഹിച്ചു. 68 കിടക്കകളുള്ള ആശുപത്രി ഒമാൻ മെഡിക്കൽ അസോസിയേഷന്റെ മേൽനോട്ടത്തിലാണ് ഉള്ളത്.
മവേലയിലെ പഴം, പച്ചക്കറി മാർക്കറ്റിലെ ചില്ലറ വിൽപ്പന മസ്കറ്റ് മുനിസിപ്പാലിറ്റി തൽക്കാലത്തേക്ക് നിർത്തിവെച്ചു. എന്നാൽ മൊത്തവില്പന രാവിലെ 10 മുതൽ 4 വരെ ഉണ്ടായിരിക്കുന്നതാണ്.
കേരളത്തിലേക്കുള്ള അടുത്ത വിമാനം സർവീസുകൾ :
20 ന് മസ്കറ്റ് -കണ്ണൂർ /സലാല -കോഴിക്കോട്.
21ന് മസ്കറ്റ് -കോഴിക്കോട്
22 ന് മസ്കറ്റ് – കണ്ണൂർ
23 ന് മസ്കറ്റ് – കൊച്ചി /മസ്കറ്റ് -തിരുവനന്തപുരം.
ഗുരുതരമായ രോഗം ബാധിച്ചവരും ഗർഭിണികളും വയോധികരും മറ്റ് അത്യാവശ്യക്കാരും നാട്ടിൽ പോകാനായി തങ്ങളുടെ ഊഴവും കാത്തു നിൽക്കയാണ്. അവരെ എത്രയും പെട്ടന്ന് നാട്ടിലെത്തിക്കുന്നതിന് വേണ്ടി കൂടുതൽ വിമാനങ്ങൾ അനുവദിക്കുക മാത്രമാണ് പരിഹാരം. അതിനു വേണ്ടി പ്രവാസി സമൂഹം ഒന്നടങ്കം കേന്ദ്ര സർക്കാറിൽ സമ്മർദ്ദം ചെലുത്തേണ്ടിയിരിക്കുന്നു. ഇല്ലെങ്കിൽ വലിയ ഒരു ദുരന്തമായിരിക്കും സംഭവിക്കുക.