KeralaLatest

അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയിലെ നാലാമത്തെ മെഡിക്കല്‍ സംഘവും ക്വാറന്റൈനിലേക്ക്

“Manju”

പ്രജീഷ് വള്ള്യായി

കണ്ണൂർ: മുന്നിലെത്തുന്ന ഓരോ രോഗിയും എത്രയും പെട്ടെന്ന് സുഖപ്പെടണം എന്ന പ്രാര്‍ഥനയോടെ ജോലിയില്‍ കര്‍മനിരതരാകുമ്പോള്‍ പി പി ഇ കിറ്റിനുള്ളിലെ ചൂടൊന്നും ഒരു പ്രശ്‌നമല്ലായിരുന്നെങ്കിലും ഇനി കുറച്ച് കാലത്തേക്ക് ഈ കിറ്റിനോട് വിടപറയാം അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ നാലാമത്തെ മെഡിക്കല്‍ സംഘത്തിന്. 17 പേരെ കോവിഡില്‍ നിന്നും രോഗ മുക്തരാക്കിയതിന്റെ പൂര്‍ണ സംതൃപ്തിയോടെയാണ് രണ്ടാഴ്ചക്കാലത്തെ ജോലിക്ക് ശേഷം സംഘം 14 ദിവസത്തെ നിരീക്ഷണത്തിലേക്ക് പോകുന്നത്.
8 ഡോക്ടര്‍മാര്‍, 4 ഹെഡ്‌നഴ്‌സ്, 18 സ്റ്റാഫ് നഴ്‌സ്, 12 നഴ്‌സിങ്ങ് അസിസ്റ്റന്റ്, 1 എച്ച് എ ഗ്രേഡ് 1, 16 എച്ച് എ ഗ്രേഡ് 2, 2 ജെ എച്ച് ഐ, 1 ഫാര്‍മസിസ്റ്റ്, 1 ലാബ് ടെക്‌നീഷ്യന്‍, 1 റേഡിയോഗ്രാഫര്‍ എന്നിങ്ങനെ 64 പേരാണ് സംഘത്തിലുള്ളത്.
കുടുംബത്തെയും കുട്ടികളെയും കാണാതെ കോവിഡ് എന്ന മഹാമാരിയോട് നേരിട്ട് പൊരുതുമ്പോള്‍ രോഗികളില്‍ നിന്നും രോഗമുക്തരായവരില്‍ നിന്നും ലഭിക്കുന്ന ചെറു പുഞ്ചിരിയാണ് ഇവരുടെ ധൈര്യം. സര്‍ക്കാര്‍ സര്‍വീസില്‍ അല്ലാതിരുന്നിട്ടും ഒരു രൂപ പോലും പ്രതിഫലമില്ലാതെ സേവനം മാത്രം ലക്ഷ്യമിട്ട് കോവിഡിനെതിരെ പോരാടാനൊരുങ്ങിയ ശ്രുതിയും സംഘത്തിലുണ്ടായിരുന്നു. അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ ഇത്തരത്തില്‍ മൂന്ന് പേരാണ് വളണ്ടിയര്‍ ആയി വ്യത്യസ്ഥ സംഘങ്ങളില്‍ ഇതുവരെ ജോലി ചെയ്തത്. നാലാമത്തെ സംഘത്തിന്റെ കാലയളവിലാണ് ആദ്യഘട്ട പോസിറ്റീവ് കേസുകളിലെ അവസാന രോഗിയും ആശുപത്രി വിട്ടത്. കഴിഞ്ഞ ദിവസങ്ങളില്‍ വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ് നിലവില്‍ ചികിത്സയിലുള്ളത്. ആശുപത്രിയിലെ അഞ്ചാമത്തെ മെഡിക്കല്‍ സംഘം ഇന്ന് ജോലിയില്‍ പ്രവേശിച്ചു. വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ധാരാളം പേര്‍ ജില്ലയില്‍ എത്തുന്നതിനാല്‍ വലിയ വെല്ലുവിളിയാകും പുതിയ സംഘം നേരിടേണ്ടി വരികയെന്ന് നോഡല്‍ ഓഫീസര്‍ ഡോ. അജിത് കുമാര്‍ പറയുന്നു. 64 പേരാണ് പുതിയ സംഘത്തിലുമുള്ളത്

 

Related Articles

Back to top button