റെജി പുരോഗതി
ആലപ്പുഴ: സംസ്ഥാനത്തെ അറിയിക്കാതെ ശനിയാഴ്ച മഹാരാഷ്ട്രയില്‍ നിന്നെത്തിയ ട്രെയിനിലെ യാത്രക്കാര്‍ക്ക് താമസസൗകര്യം ഏര്‍പ്പാടാക്കുന്നതിൽ വീഴ്ചപറ്റിയെന്ന് പരാതി. മണിക്കൂറുകള്‍ക്ക് ശേഷം ഇവരെ ചെങ്ങന്നൂരിലെ നിരീക്ഷണ കേന്ദ്രത്തിലെത്തിച്ചെങ്കിലും ഇവര്‍ക്ക് ഭക്ഷണവും വെള്ളവും ലഭിച്ചില്ലെന്നും സംസ്ഥാനത്ത് മടങ്ങിയെത്തിയവര്‍ പരാതിപ്പെട്ടു.
ശനിയാഴ്ച രാത്രി ഏഴരയോടെയാണ് മഹാരാഷ്ട്രയില്‍ നിന്നുള്ള യാത്രക്കാര്‍ ട്രെയിന്‍ മാര്‍ഗം എറണാകുളത്ത് എത്തിയത്. ഇവരെ പിന്നീട് ബസ് മാര്‍ഗം ആലപ്പുഴയിലെത്തിച്ചു. ചെങ്ങന്നൂരിലെ നിരീക്ഷണ കേന്ദ്രത്തിലാണ് ഇവരെ പ്രവേശിപ്പിച്ചത്. എന്നാല്‍ മുന്‍കൂട്ടി അറിയിക്കാതെ വന്നിനെ തുടര്‍ന്നുണ്ടായ ആശയക്കുഴപ്പത്തെ തുടര്‍ന്ന് ദീര്‍ഘനേരം യാത്രക്കാര്‍ക്ക് ബസുകളില്‍ കാത്തിരിക്കേണ്ടതായി വന്നു.
എന്നാല്‍ മഹാരാഷ്ട്രയില്‍ നിന്ന് ആളുകള്‍ എത്തുന്നുണ്ട് എന്ന വിവരം ഏറെ വൈകിയാണ് ലഭിച്ചതെന്ന് ജില്ലാഭരണകൂടം പറയുന്നു. അതുകൊാണ് പ്രാദേശിക തലത്തില്‍ ക്രമീകരണം ഒരുക്കുന്നതിന് കാലതാമസം നേരിട്ടതെന്ന് അധികൃതര്‍ വ്യക്തമാക്കി.
എന്നാല്‍ കഴിഞ്ഞദിവസം എത്തിയവരില്‍ ആരും തന്നെ കോവിഡ് ജാഗ്രത രജിസ്റ്ററില്‍ പേരുള്ളവരല്ല. 95 യാത്രക്കാരാണ് മാഹാരാഷ്ട്രയില്‍ നിന്ന് എത്തിയിരിക്കുന്നത്. ആരും കോവിഡ് ജാഗ്രതാ സെല്ലില്‍ പേര് രജിസ്റ്റര്‍ ചെയ്തവരല്ല. ഇവരെ നിലവില്‍ ചെങ്ങന്നൂരിലെ ഹോട്ടലുകളില്‍ ഉള്‍പ്പടെ താമസിപ്പിച്ചിരിക്കുകയാണ്.
കോവിഡ് ജാഗ്രതാ സെല്ലില്‍ രജിസ്റ്റര്‍ ചെയ്ത ആളുകള്‍ ഇനി വരാനുണ്ട്. അവര്‍ക്കായി തയ്യാറാക്കിയ താമസസൗകര്യങ്ങളാണ് അപ്രതീക്ഷിതമായി എത്തിയവര്‍ക്ക് നല്‍കിയിരിക്കുന്നതെന്നും അതിനാല്‍ ദീര്‍ഘകാലം ഇവരെ താമസിപ്പിക്കുന്നതിന് അസൗകര്യമുണ്ടെന്നും നഗരസഭ അറിയിച്ചിട്ടുണ്ട്.