രജിലേഷ് കേരിമഠത്തില്‍
കേരളത്തിലെ കുടിയന്മാര്‍ക്ക് ആശ്വാസകരിമായി ബവ്കോയുടെ ‘ബവ് ക്യൂ’ ആപ്പിന് ഗൂഗിളിന്റെ അംഗീകാരം. ആപ്പിന്റെ ബീറ്റ വേർഷന് അനുമതി ലഭിച്ചതായി കമ്പനി അധികൃതർ അറിയിച്ചു.ട്രയലുകൾക്കുശേഷം മദ്യവിതരണം ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ. ഇന്ന് 11 മണിക്ക് സെക്രട്ടറിമാരുടെ യോഗത്തിനുശേഷം മദ്യശാലകൾ തുറക്കുന്ന തീയതി ബവ്കോ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇതു സംബന്ധിച്ചുളള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ഇറക്കിയേക്കും.
സാധാരണ ഫോണുകളിൽനിന്ന് മെസേജ് വഴിയും വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യാം. പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും മൊബൈൽ ആപ് ലഭ്യമാക്കും.ആപ് വഴി മദ്യത്തിന്റെ ബ്രാൻഡ് ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കാനാകില്ല. ബുക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ടോക്കൺ നമ്പർ അതിൽ പറയുന്ന സമയത്ത്,പറയുന്ന കേന്ദ്രത്തിൽ ഹാജരാക്കണം. അവിടെ ബ്രാൻഡ് തിരഞ്ഞെടുത്ത് പണം അടയ്ക്കാം പേരും ഫോൺ നമ്പരും സ്ഥലത്തെ സൂചിപ്പിക്കുന്ന അടയാളവും (സ്ഥലപ്പേര്, പിൻകോഡ്, ലൊക്കേഷൻ എന്നിവയിലേതെങ്കിലും) നൽകിയാണ് ബുക്ക് ചെയ്യേണ്ടത്.
തിരക്കുള്ള ദിവസങ്ങളിൽ 10.5 ലക്ഷം ആളുകൾ വരെയാണ് ബവ്റിജസ് ഷോപ്പുകളിലെത്തുന്നത്. ഇത്രയും ദിവസം മദ്യശാലകൾ അടഞ്ഞു കിടന്നതിനാൽ കൂടുതൽ ആളുകൾ ആപ് ഉപയോഗിക്കുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്.35 ലക്ഷം ആളുകൾ ഒരുമിച്ച് മദ്യം ബുക്ക് ചെയ്താലും പ്രശ്നമില്ലാത്ത രീതിയിലാണ് ആപ് തയാറാക്കിയിരിക്കുന്നതെന്ന് അധികൃതർ അവകാശപ്പെടുന്നു. ഒരു തവണ ബുക്ക് ചെയ്താൽ 4 ദിവസം കഴിഞ്ഞേ വീണ്ടും മദ്യം ബുക്ക് ചെയ്യാനാകൂ. പരമാവധി 3 ലീറ്റർ മദ്യം വാങ്ങാം.