സിന്ധുമോള്‍ ആര്‍
കണ്ണൂര്‍: ടിക്കറ്റെടുത്ത് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കാത്തിരുന്ന യാത്രക്കാരെ പരിഹാസ്യരാക്കി ജനശതാബ്ദി കോഴിക്കോട് നിന്നും സര്‍വീസ് ആരംഭിച്ചതില്‍ പ്രതിഷേധം. അധികൃതരുടെ വാക്ക് വിശ്വസിച്ച് ഇന്നലെ രാത്രി മുതല്‍ എത്തിയവരാണ് കബളിപ്പിക്കപ്പെട്ടത്. കൊവിഡ് കേസുകളുടെ ബാഹുല്യവും സ്‌ക്രീനിംഗ് സൗകര്യം ഒരുക്കാനുള്ള ബുദ്ധിമുട്ടും കണക്കിലെടുത്താണ് അവസാന നിമിഷം കണ്ണൂരിനെ ഒഴിവാക്കിയത്.
തലശ്ശേരി, വടകര സ്റ്റേഷനുകളിലും ഇത്തരം സൗകര്യം ഒരുക്കേണ്ടി വരുമെന്നതാണ് സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് ജനശതാബ്ദിയ്ക്ക് നിയന്ത്രണം ചെലുത്താന്‍ ഇടയാക്കിയത്. തിരുവനന്തപുരം വരെ സര്‍വീസ് നടത്തുന്ന ട്രെയിന്‍ ഇനി മാവേലിക്കര, കായംകുളം സ്റ്റേഷനുകളിലും നിര്‍ത്തില്ല. ചൊവ്വ, ശനി ഒഴികെ ആഴ്ചയില്‍ അഞ്ച് ദിവസവും ജനശതാബ്ദി സര്‍വീസ് ആരംഭിച്ചതോടെ അടിയന്തിര ആവശ്യങ്ങള്‍ക്ക് പോകേണ്ട യാത്രക്കാരുടെ പ്രതിസന്ധിയ്ക്ക് ഒരളവ് വരെ പരിഹാരമാകുമെന്നതാണ് ഏക ആശ്വാസം.
ജനശതാബ്ദിയില്‍ യാത്ര ചെയ്യുന്നവരോട് ഒന്നര മണിക്കൂര്‍ നേരത്തെ എത്താന്‍ റെയില്‍വേ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവസാന നിമിഷം രാവിലെ 4.50 ന് പോകേണ്ട ട്രെയിന്‍ രാത്രി 12.15 ഓടെ കാലിയടിച്ച് കോഴിക്കോടേക്ക് കൊണ്ടു പോകുകയായിരുന്നു. ഇന്ന് മുതല്‍ കേരളത്തില്‍ ആറ് ട്രെയിനുകള്‍ കൂടി ഓടി തുടങ്ങുന്നുണ്ട്.
മുംബയിലേക്കുള്ള നേത്രാവതി, തിരുവനന്തപുരം കോഴിക്കോട് ജനശതാബ്ദി, തിരുവന്തപുരം- കോഴിക്കോട് ജനശതാബ്ദി, ഡല്‍ഹിയിലേക്കുള്ള മംഗളാ എക്‌സ്പ്രസ്, നിസാമുദ്ദീന്‍-എറണാകുളം തുരന്തോ, തിരുവനന്തപുരം -എറണാകുളം പ്രത്യേക ട്രെയിന്‍ എന്നിവയാണ് സര്‍വീസ് നടത്തുന്നത്. ഇതിലൊന്നും ജനറല്‍ കംപാര്‍ട്ട്‌മെന്‍റില്‍ യാത്ര അനുവദിക്കില്ല. എ.സി, സ്ലീപ്പര്‍ കോച്ചുകളില്‍ മുഴുവന്‍ സീറ്റിലും യാത്രക്കാരെ അനുവദിക്കുന്നതിനാല്‍ സാമൂഹിക അകലവും പാലിക്കില്ല. ഇത് രോഗ വ്യാപനത്തിന് ഇടയാക്കും.