ശ്രീജ.എസ്
കണ്ണൂര്‍: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാത്ത കൊവിഡ് കാലയളവില്‍ ജൂണ്‍ ഒന്ന് മുതല്‍ മുഴുവന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും എല്ലാ ക്ലാസ്സുകളിലേക്കുമുള്ള ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിക്കുമ്പോൾ പ്രൈമറി ക്ലാസ്സുകള്‍ തൊട്ടുതന്നെ പാഠ്യ പദ്ധതികളില്‍ നിര്‍ബന്ധമായും ലഹരി വിരുദ്ധ ബോധവല്‍ക്കരണ പാഠങ്ങള്‍ക്കുള്ള പിരീയഡുകള്‍ ഉള്‍പ്പെടുത്താന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ലഹരി നിര്‍മ്മാര്‍ജ്ജന സമിതി കണ്ണൂര്‍ ജില്ലാ കമ്മിറ്റി വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും മേധാവികള്‍ക്കും ഇ മെയില്‍ സന്ദേശങ്ങള്‍ അയച്ചു.
മദ്യക്കുപ്പികളിലും സിഗരറ്റ് പാക്കറ്റുകളിലൂടെയുമുള്ള ‘മദ്യപാനം ആരോഗ്യത്തിന് ഹാനികരം’ എന്ന നാളിത് വരെയുമുള്ള ബോധവല്‍ക്കരണം ഒരു പ്രഹസനമാണെന്ന് അനുഭവം ബോധ്യപ്പെടുത്തുകയും മദ്യപാനം നാള്‍ക്കുനാള്‍ കുതിച്ചുയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ കാലത്ത് തന്നെ ലഹരിയുടെ ഭീകരത വിദ്യാര്‍ത്ഥികളെ ബോധ്യപ്പെടുത്തുകയാണ് ഏറ്റവും അഭികാമ്യമായ രീതിയെന്ന് സമിതി അറിയിച്ചു. ജില്ലാ പ്രസിഡന്റ് ഉമര്‍ വിളക്കോട് സെക്രട്ടറി കാദര്‍ മുണ്ടേരി എന്നിവര്‍ നേതൃത്വം നല്‍കി.