തിരുവനന്തപുരം • അയൽ ജില്ലകളിലേക്ക് ഉടൻ ബസ് സർവീസ് ആരംഭിക്കാനും കണ്ടെയ്ൻമെന്റ് സോണുകളിൽ 24 മണിക്കൂറും കർഫ്യൂ ഏർപ്പെടുത്താനും സംസ്ഥാന സർക്കാർ തീരുമാനിച്ചു. ബസിൽ എല്ലാ സീറ്റിലും ഇരുന്നു യാത്ര ചെയ്യാം. ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കിയതു പിൻവലിച്ചു.
വിമാനത്തിലും ട്രെയിനിലും അകലവ്യവസ്ഥ നടപ്പാക്കാത്തതിനാലാണ് ബസിലും എല്ലാ സീറ്റിലും യാത്ര അനുവദിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാറിൽ ഡ്രൈവർക്കു പുറമേ 3 പേർക്കു യാത്ര ചെയ്യാം. ഓട്ടോറിക്ഷയിൽ 2 യാത്രക്കാരാകാം. ആരാധനാലയങ്ങൾ, ഹോട്ടലുകൾ തുടങ്ങിയവ സംബന്ധിച്ച് സംസ്ഥാനത്തിന്റെ നിർദേശം കേന്ദ്രത്തെ അറിയിക്കും.