ഗുരുവായൂരപ്പൻ സാക്ഷിയായി ഒരു വിവാഹം
ഗുരുവായൂർ • അടച്ചിട്ട ക്ഷേത്രനടയിൽ ഇന്നലെയൊരു വിവാഹം നടന്നു. വധുവും വരനും അടുത്ത ബന്ധുക്കളുമായി 6 പേർ മാത്രം. ചടങ്ങു നടത്താൻ കല്യാണമണ്ഡപമില്ല. കൊട്ടും കുരവയും നാഗസ്വരവുമില്ല. ആചാര്യസ്ഥാനത്ത് കോയ്മയില്ല. എല്ലാത്തിനും സാക്ഷി ഉള്ളിലുള്ള കണ്ണൻ മാത്രം. വധു വരനെ തുളസിമാലയണിയിച്ചു. വരൻ ഹാരാർപ്പണം നടത്തി, താലികെട്ടി. കണ്ണടച്ചു തൊഴുതു. ഒരു വിവാഹച്ചടങ്ങ് കഴിഞ്ഞു. കണ്ണനു മുന്നിൽ താലിചാർത്തണമെന്ന മോഹം പൂർത്തിയാക്കി ആ ദമ്പതികൾ മടങ്ങി.