ശ്രീജ.എസ്
തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് മരിച്ച വൈദികന് രോഗം എവിടെ നിന്ന് വന്നുവെന്ന് വ്യക്തമല്ലാത്തത് ആശങ്കയാകുന്നു. ഏപ്രില്‍ 20ന് നാലാഞ്ചിറ ബെനഡിക്‌ട് നഗറില്‍ വച്ചാണ് ഫാ കെ.ജി വര്‍ഗീസിന് അപകടമുണ്ടാകുന്നത്. വഴിയില്‍ നിന്ന് കിട്ടിയ ഇരുചക്രവാഹനത്തില്‍ പുറകിലിരുന്ന് യാത്ര ചെയ്ത വര്‍ഗീസ് താഴെ വീണ് തലയിടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ ബൈക്ക് യാത്രക്കാരന്‍ നിര്‍ത്താതെ പോയി.
കഴിഞ്ഞ മാസം 20 വരെ മെഡിക്കല്‍ കോളേജിലും 10 ദിവസം പേരുര്‍ക്കട സര്‍ക്കാര്‍ ആശുപത്രിയിലും ചികിത്സയില്‍ കിടന്നു. ശ്വാസതടസത്തെത്തുടര്‍ന്ന് 31 നാണ് മെഡിക്കല്‍കോളേജിലേക്ക് മാറ്റിയത്. വൈദികന് ചികിത്സക്കിടെ ശ്വാസതടസം കണ്ടതിനെ തുടര്‍ന്നാണ് സ്രവം പരിശോധനക്ക് അയച്ചത്. ഫലം വരുന്നതിന് മുന്‍പ് വൈദികന്‍ മരിച്ചു. ഇതോടെ അടുത്ത ബന്ധുക്കളെ നിരീക്ഷണത്തിലേക്ക് മാറ്റി.
അതേസമയം അപകടം നടന്നതിനെക്കുറിച്ച് പരാതി ലഭിച്ചില്ലെന്ന് മണ്ണന്തല പൊലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അറിയുന്നത് ഇപ്പോഴാണ്. മരണത്തെക്കുറിച്ച് അടുത്ത ബന്ധു പൊലീസ് സ്റ്റേഷനിലെത്തി അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മണ്ണന്തല സ്റ്റേഷന്‍ അണുവിമുക്തമാക്കി.
പേരുര്‍ക്കട ആശുപത്രിയില്‍ കിടന്നപ്പോള്‍ ബന്ധുക്കളും സുഹൃത്തുക്കളുമായ നിരവധിപേര്‍ വൈദികനെ കാണാനെത്തി. എന്നാല്‍ രോഗം എവിടെ നിന്ന് വന്നുവെന്ന് വ്യക്തമല്ല. രോഗിയുടെ സബര്‍ക്കപട്ടിക തയ്യാറാക്കുക വെല്ലുവിളിയാണ്. പേരൂര്‍ക്കട ആശുപത്രിയിലും മുന്‍കരുതല്‍ എടുക്കേണ്ടി വരും.