രഞ്ജുവിന്റെ വീട്ടിൽ ടിവി എത്തി. മലയാളത്തിന്റെ യുവതാരം ടൊവീനോ തോമസ് ആണ് എച്ചിപ്പാറ സ്കൂള്‍ കോളനിയിലെ രഞ്ജുവിന്റെ വീട്ടിൽ വന്ന് പഠനസഹായത്തിനായി ടിവി നല്‍കിയത്. ഓൺലൈൻ പഠന സൗകര്യമില്ലാത്ത പട്ടിക വർഗ്ഗ സങ്കേതങ്ങളിലെ വിദ്യാർത്ഥികൾക്ക് സൗകര്യമൊരുക്കുവാൻ തയ്യാറാക്കിയിരിക്കുന്ന “അതിജീവനം എം.പീസ്സ് എഡ്യുകെയർ “ പദ്ധതി വഴിയായിരുന്നു ടൊവീനോയുടെ സഹായം. ടി.എൻ. പ്രതാപൻ എംപിയും ടൊവീനോയ്ക്കൊപ്പം രഞ്ജുവിന്റെ വസതിയിൽ എത്തി.
‘കോവിഡ് 19 സാഹചര്യത്തിൽ എല്ലാവർക്കും സ്കൂളിൽ പോയി പഠിക്കാനുള്ള ബുദ്ധിമുട്ടുണ്ട്. അതിന് പകരമായാണ് ഓൺലൈൻ ക്ലാസുകൾ സർക്കാർ തുടങ്ങിയത്. പക്ഷേ അതെല്ലാവരിലേയ്ക്കും എത്തണമെങ്കിൽ ഇങ്ങനെയുള്ളവരെ കണ്ടെത്തി അവർക്ക് സൗകര്യം ഒരുക്കണം. മൊബൈൽ ഫോണ്‍ പോലുമില്ലാത്ത പല കുടുംബങ്ങൾ ഉണ്ട്. ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ എനിക്ക് എന്തുചെയ്യാനാകും എന്ന് ചിന്തിക്കാറുണ്ടായിരുന്നു. എന്റെ മകൾക്ക് രണ്ട് വയസ്സാണ്. അവളുടെ വിദ്യാരംഭം ഓൺലൈനിലൂടെയായിരുന്നു. ജൂൺ 2 മുതൽ അവൾ എൽകെജിയിൽ ചേർന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് പ്രതാപേട്ടൻ ഇങ്ങനെയൊരു പദ്ധതിയെക്കുറിച്ച് പറഞ്ഞത്. നല്ലൊരു ആശയമാണെന്ന് തോന്നിയതുകൊണ്ടാണ് ഇതിൽ പങ്കാളിയാകാൻ തീരുമാനിച്ചത്.’–ടൊവീനോ പറഞ്ഞു.
ഇനി മുതൽ സ്വന്തം വീട്ടിലിരുന്നാണ് രഞ്ജു ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുക. ടൊവിനോയില്‍ നിന്നും സ്മാര്‍ട്ട് ടിവി ഏറ്റുവാങ്ങുമ്പോള്‍ സന്തോഷത്താല്‍ രഞ്ജുവിന്റെ കണ്ണുകള്‍ നനയുന്നുണ്ടായിരുന്നു. വരന്തരപ്പിള്ളി എച്ചിപ്പാറ ഗവ. ട്രൈബല്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയായ കെ.ആര്‍. രഞ്ജു ഓണ്‍ലൈന്‍ ക്ലാസ് ആരംഭിക്കുന്നതറിഞ്ഞപ്പോള്‍ മുതല്‍ സങ്കടത്തിലായിരുന്നു.
വീട്ടിലെ ടിവി കേടായിട്ട് മാസങ്ങളായി. സ്മാര്‍ട്ട്‌ഫോണാകട്ടെ ഇതുവരെ കണ്ടിട്ടുമില്ല. ലോക്ഡൗണ്‍ കാലമായതിനാല്‍ അച്ഛന്‍ രഘുവിനും ഷീജയ്ക്കും ജോലിയില്ലാതായിട്ട് മാസങ്ങളായി. മറ്റ് വഴികളില്ലാതായതോടെ ട്രൈബല്‍ സ്‌കൂളിലെ പാചകത്തൊഴിലാളിയുടെ വീട്ടില്‍ പോയിട്ടാണ് രഞ്ജു ആദ്യ മൂന്ന് ദിവസങ്ങളിലെ ക്ലാസ് കേട്ടത്. സങ്കടം ഉള്ളിലൊതുക്കി വീട്ടിലിരിക്കുമ്പോഴാണ് വീട്ടിലേയ്ക്ക് കേബിള്‍ കണക്‌ഷന്‍ കൊടുക്കാന്‍ ആളെത്തിയത്.
അതുവരെ ടി.എന്‍. പ്രതാപന്‍ എം.പിയുടെ അതിജീവനം എം.പീസ് എഡ്യുകെയര്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തന്റെ വീട്ടിലാണ് നടക്കുന്നതെന്നോ ചലച്ചിത്രതാരം ടൊവിനോ തന്റെ വീട്ടിലെത്തി ടി.വി സമ്മാനിക്കുമെന്നോ ഈ കൊച്ചുമിടുക്കിക്ക് അറിയില്ലായിരുന്നു.
അപ്രതീക്ഷിതമായി ആഗ്രഹം നിറവേറിയപ്പോള്‍ രഞ്ജുവിന് ഇരട്ടി മധുരം. രഞ്ചുവിനൊപ്പം നാലാം ക്ലാസുകാരിയായ അനിയത്തിലും അടുത്ത വീട്ടിലെ രണ്ട് കുട്ടികളും ഈ ടിവി ഉപയോഗിച്ച് പഠിക്കും. ടിവി കിട്ടിയതിനൊപ്പം ടിവി സ്‌ക്രീനില്‍ മാത്രം കണ്ട ടൊവിനോ തന്റെ വീട്ടിലുമെത്തിയതിന്റെയും സന്തോഷം.
എല്ലാവരും ഈ കാലഘട്ടത്തില്‍ അവനവന് കഴിയാവുന്ന സഹായങ്ങള്‍ ജാതിയുംമതവും രാഷ്ട്രീയവും നോക്കാതെ ചെയ്യണമെന്ന് ടൊവിനോ പറഞ്ഞു. ആരു നന്മ ചെയ്താലും നന്മ ചെയ്യുന്നവരെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം. കുട്ടികള്‍ക്ക് വേണ്ടി പഠിക്കാന്‍ സൗകര്യമൊരുക്കുന്നതില്‍ മത്സരബുദ്ധിയോടെ എല്ലാവരും സഹകരിക്കണമെന്നും ടൊവിനോ പറഞ്ഞു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ എല്ലാവിഭാഗം കുട്ടികളേയും പദ്ധതിയില്‍ ഉള്‍പ്പെടുത്തി സഹായിക്കുമെന്ന് എം.പി അറിയിച്ചു.
നൂറ് ശതമാനം അര്‍ഹതയുള്ളവരെ കണ്ടെത്താനായി പ്രാദേശിക ജനപ്രതിനിധികളുടേയും സാമൂഹ്യപ്രവര്‍ത്തകരുടേയും സഹകരണം ഉറപ്പാക്കുമെന്ന് ടി.എന്‍. പ്രതാപന്‍ എം.പി അറിയിച്ചു. പത്ത് ടി.വിയാണ് ടൊവിനോ പദ്ധതിയിലേയ്ക്ക് സമ്മാനിച്ചത്. മഞ്ജു വാരിയർ അഞ്ച് ടി.വി നല്‍കും. ഇരിങ്ങാലക്കുടയിലെ പ്രവാസി നിസാര്‍ അഷ്‌റഫ് പത്ത് ടി.വിക്കുള്ള ചെക്ക് ചടങ്ങില്‍ കൈമാറി. തൃശ്ശൂരിലെ എയുഎം സ്റ്റുഡിയോ ഉടമസ്ഥരായ ശ്രീറാം ഗോപാലകൃഷ്ണ, ശ്രീനാഥ് ഗോപാല കൃഷ്ണ എന്നിവർ ഒരു ടീവി എംപീസ് എഡ്യു കെയറിലേക്ക് സമർപ്പിച്ചു.
ബിജു മേനോന്‍, സംയുക്താവര്‍മ്മ എന്നിവരും പദ്ധതിയുടെ ഭാഗമാകും. ആദ്യഘട്ടത്തില്‍ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കും രണ്ടാം ഘട്ടത്തില്‍ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കും മൂന്നാംഘട്ടത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അര്‍ഹതയുടെ അടിസ്ഥാനത്തില്‍ സ്മാര്‍ട്ട് ടി.വി നല്‍കും.
നേരത്തെ ടാബ് വാങ്ങി നല്‍കാനായിരുന്നു പദ്ധതിയെങ്കിലും സ്‌കൂള്‍ തുറന്നാലും പൂര്‍ണ്ണായി ഉപയോഗപ്പെടുത്താന്‍ കഴിയുക സ്മാര്‍ട്ട് ടിവി ആയതിനാലാണ് അത് തെരഞ്ഞെടുത്തതെന്ന് എം.പി വ്യക്തമാക്കി. ടൊവിനോയാണ് പദ്ധതിയുടെ ഗുഡ്‌വിൽ അംബാസഡര്‍. സുമനസ്സുകളായ ആര്‍ക്കും പദ്ധതിയുമായി സഹകരിക്കാമെന്നും ടി.വി നല്‍കുന്നവരുടെ പേര് സുതാര്യതയ്ക്കായി പരസ്യപ്പെടുത്തുമെന്നും എം.പി വ്യക്തമാക്കി. വരന്തരിപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ കൊച്ചുഗോവിന്ദന്‍, പഞ്ചായത്തംഗം അംഗം സജീന മുജീബ്,ഡിസിസി സെക്രട്ടറി മാരായ സി.സി ശ്രീകുമാർ, രവി താണിക്കല്‍, സോണിയ ഗിരി, ടി. വിനയന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.