കോവിഡ് കാലത്തെ സങ്കട കാഴ്ചകൾക്ക് അറുതിയില്ലാതാവുകയാണ്. രോഗം ബാധിച്ച അലിഫിയ ജാവേരി എന്ന യുവതിയുടെയും കുഞ്ഞിന്റെയും ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രോഗം ബാധിച്ച അമ്മ കണ്ണാടി ചില്ലിന് അപ്പുറം നിന്ന് മകളെ കാണുന്ന ചിത്രമാണ് കണ്ണീർ കാഴ്ചയാകുന്നത്. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫെയ്‌സ്ബുക് പേജിലൂടെയാണ് അലിഫിയ ദുഃഖം പങ്കുവച്ചിരിക്കുന്നത്.
എനിക്ക് കോവിഡ് ഉണ്ടെന്ന് ഡോക്ടർ പറഞ്ഞപ്പോൾ, ഞാനാദ്യം ചോദിച്ചത് എന്റെ മകളുടെ കാര്യമാണ്. ദൈവത്തിന് നന്ദി, 17 മാസം പ്രായമുള്ള എന്റെ കുഞ്ഞ് സുരക്ഷിതയായിരുന്നു. പക്ഷേ, എനിക്ക് രോഗത്തിന്റേതായ ചെറിയ ലക്ഷണങ്ങൾ കാണിച്ചതിനാൽ വീട്ടിൽ തന്നെ ഇരിക്കേണ്ടതായി വന്നു. എന്നാലത് വിചാരിച്ച പോലെ അത്ര എളുപ്പമായിരുന്നില്ല. കുഞ്ഞിൽ നിന്നകന്ന് 2- 4 ആഴ്ച ഞാൻ കഴിയണം.
ഇന്ന് ക്വാറന്റീൻ തുടങ്ങി ആറാമത്തെ ദിവസമാണ്. എല്ലാ ദിവസവും അവൾ കിടപ്പുമുറിയിലെ ജനലിനടുത്തേക്ക് വരും, ഗ്ലാസിൽ വിരൽ വയ്ക്കുകയും എനിയ്ക്കായി കാത്തിരിക്കുകയും ചെയ്യും. ആ നിമിഷം, എന്റെ ശരീരത്തിന്റെ ഓരോ ഭാഗവും അവളോടൊപ്പം ഉണ്ടാകാൻ ആഗ്രഹിക്കും. പക്ഷേ, അതിനു എനിക്ക് കഴിയില്ലെന്ന് അറിയാം.
സാധാരണയായി കൊഞ്ചലുകളാണ് കൂടുതലും. പക്ഷേ, ഒരിക്കൽ അവൾ എന്റെ കണ്ണിൽ നോക്കിക്കൊണ്ട് പറഞ്ഞു, ‘കൈ കഴുകുക’. ഞാൻ അതുകേട്ടപ്പോൾ ഞെട്ടിപ്പോയി! കഴിഞ്ഞ ദിവസം, എന്റെ ഭർത്താവ് മാസ്ക് ധരിക്കാൻ മറന്നു, അക്കാര്യവും അവൾ തന്നെ ഓർമ്മിപ്പിച്ചു.
അവൾ ജനിച്ച ദിവസം മുതൽ എനിക്കൊപ്പമാണ് ഉറക്കം. ഇപ്പോൾ ഉറങ്ങുന്ന നേരത്തെ അവളുടെ കരച്ചിൽ എന്നെ വേദനിപ്പിക്കുന്നു, പക്ഷേ, നമുക്ക് എന്തുചെയ്യാൻ കഴിയും? എന്റെ ഭർത്താവും സഹോദരിയുമാണ് അവളെ ഉറക്കാൻ പരമാവധി ശ്രമിക്കുന്നത്. പുലർച്ചെ 2 മണിയ്ക്ക് ഉണരുമ്പോൾ എന്നെ അന്വേഷിക്കും. അതെന്റെ ഹൃദയത്തെ തകർക്കുന്നു.
ഞാൻ ഇങ്ങനെ പിടിച്ചുനിൽക്കുന്നതിന്റെ പ്രധാന കാരണം അവൾ സുരക്ഷിതയാണ് എന്നതാണ്. ഞങ്ങൾക്ക് ഉടൻ ഹഗ് ചെയ്യാൻ കഴിയും. അവൾ എന്റെ തന്നെ ചെറിയൊരു പതിപ്പാണ്. എന്റെ എല്ലാ വസ്ത്രങ്ങളും അവൾക്ക് ഇഷ്ടമാണ്. എന്റെ ഷൂസിൽ നടക്കാൻ ശ്രമിക്കുന്നു, കണ്ണാടിയിൽ സ്വയം ഉറ്റുനോക്കുന്നു! അവൾ വളരെ ചെറിയ ഒരു ദിവാ ആണ്. അവളെ ഞെക്കിപ്പിടിച്ച് എല്ലാ രാത്രിയിലും ഉറങ്ങാൻ ഞാൻ കാത്തിരിക്കുകയാണ്…