KeralaLatestThrissur

തൃശൂർ ജില്ലയിൽ 8 പേർക്കു കൂടി കോവിഡ്; 13526 പേർ നിരീക്ഷണത്തിൽ

“Manju”

അഖിൽ ജെ എൽ

തൃശൂർ ജില്ലയിൽ 8 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമായി തിരിച്ചെത്തിയ 5 പേർക്കും സമ്പർക്കത്തിലൂടെ 3 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 4 പുരുഷന്മാരും 4 സ്ത്രീകളും ഇതിൽ ഉൾപ്പെടുന്നു. മെയ് 27 ന് അബുദാബിയിൽ നിന്നെത്തിയ വരവൂർ സ്വദേശി (50), 26 ന് കുവൈറ്റിൽ നിന്നെത്തിയ മാടക്കത്തറ സ്വദേശിനി (32), 22 ന് ഇറ്റലിയിൽ നിന്നെത്തിയ പുത്തൻചിറ സ്വദേശിനി (39), 26 ന് കുവൈറ്റിൽ നിന്നെത്തിയ ചാലക്കുടി സ്വദേശിനി (44), 29 ന് മുംബൈയിൽ നിന്നെത്തിയ താന്ന്യം സ്വദേശി (54) എന്നിവർക്കും നേരത്തെ പോസിറ്റീവ് ആയ പൂത്തോൾ സ്വദേശിയുടെ മകൻ (14), ഊരകം സ്വദേശിയായ ആരോഗ്യ പ്രവർത്തക (51), കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങളിൽ പങ്കാളിയായ സന്നദ്ധ പ്രവർത്തകൻ (27) എന്നിവർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. പൊറുത്തിശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ കേന്ദ്രത്തിന്റെ തുടർ പ്രവർത്തനങ്ങൾ മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷം തീരുമാനിക്കും. ഇതുവരെ ജില്ലയിൽ 94 കോവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വീടുകളിൽ 13441 പേരും ആശുപത്രികളിൽ 85 പേരും ഉൾപ്പെടെ ആകെ 13526 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. വെള്ളിയാഴ്ച 5 പേരെ ആശുപത്രിയിൽ പുതുതായി പ്രവേശിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 8 പേർ രോഗമുക്തരായി ആശുപത്രി വിട്ടു. വെളളിയാഴ്ച നിരീക്ഷണത്തിൽ കഴിയുന്നവരുടെ പട്ടികയിൽ 825 പേരെയാണ് പുതുതായി ചേർത്തിട്ടുള്ളത്. 802 പേരെയാണ് നിരീക്ഷണ കാലഘട്ടം പൂർത്തീകരിച്ചതിനെത്തുടർന്നു പട്ടികയിൽ നിന്നും വിടുതൽ ചെയ്തിട്ടുള്ളത്.

വെള്ളിയാഴ്ച 209 സാമ്പിളുകളാണ് പരിശോധനക്കയച്ചത്. ഇതുവരെ ആകെ 3376 സാമ്പിളുകളാണ് അയച്ചിട്ടുള്ളത്. ഇതിൽ 2563 സാമ്പിളുകളുടെ പരിശോധനാ ഫലം വന്നിട്ടുണ്ട്. ഇനി 813 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കുവാനുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി നിരീക്ഷണത്തിൽ ഉള്ളവരുടെ സാമ്പിളുകൾ പരിശോധിക്കുന്നത് കൂടാതെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള ആളുകളുടെ സാമ്പിൾ പരിശോധിക്കുന്നതോടനുബന്ധിച്ചു 1142 പേരുടെ സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനക്ക് അയച്ചിട്ടുണ്ട്.

വെള്ളിയാഴ്ച 389 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലിലേക്ക് വന്നിട്ടുള്ളത്. ഇതുവരെ ആകെ 31998 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലിലേക്ക് വന്നത്. 170 പേർക്ക് വെള്ളിയാഴ്ച സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.

ജില്ലയിൽ യാത്രക്കാരുമായി വന്ന 4 അന്തർ സംസ്ഥാന വാഹനങ്ങൾ 26 യാത്രക്കാരെ തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ ഇറക്കുകയും തുടർന്ന് അവരെ നിർദിഷ്ട പ്രദേശങ്ങളിൽ വീടുകളിലും കോവിഡ് നിരീക്ഷണ കേന്ദ്രങ്ങളിലുമാക്കാനുള്ള സംവിധാനം ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാന്റുകളിലുമായി 661 പേരെ ആകെ സ്‌ക്രീൻ ചെയ്തിട്ടുണ്ട്.

ഇന്ന് ശക്തൻ മാർക്കറ്റിൽ 384 പേരെയാണ് സ്‌ക്രീൻ ചെയ്തത്. ഡെങ്കിപ്പനി തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഗുരുവായൂർ മേഖലയിൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ജില്ലാ വെക്റ്റർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ നടപ്പിലാക്കി.

Related Articles

Back to top button