KeralaKollamLatest

കൊല്ലത്ത് പുറത്തുനിന്നെത്തിയ വിദ്യാർത്ഥികൾക്കും കൊവിഡ്; നവജാത ശിശു രോഗമുക്തനായി

“Manju”

കൊല്ലത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 19 പേർക്ക്. ഇന്നത്തെ രോഗബാധിതരിൽ എല്ലാവരും വിദേശത്ത് നിന്നെത്തിയവരാണ്. ജില്ലയിൽ ചികിത്സയിൽ ഉണ്ടായിരുന്ന സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ കൊവിഡ് രോഗിക്ക് ഇന്ന് രോഗം ഭേദമായി.
ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചതിൽ 11 പേരും തജാക്കിസ്ഥാനിൽ നിന്നും നാട്ടിലെത്തിയ വിദ്യാർത്ഥികളാണ്. ഏഴ് പേർ ഗൾഫ് രാജ്യങ്ങളിൽ നിന്ന് എത്തിയവരാണ്. നൈജീരിയയിൽ നിന്നെത്തിയ ഒരാൾക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. വിളക്കുടി, പവിത്രേശ്വരം, ചവറ, തെന്മല, കാവനാട്, കുണ്ടറ, ചിതറ, ചാത്തന്നൂർ, അഞ്ചൽ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരും കരുനാഗപ്പള്ളിയിൽ നിന്നുള്ള രണ്ട് പേരുമാണ് തജാക്കിസ്ഥാനിൽ നിന്നെത്തിയ രോഗബാധിതരായ വിദ്യാർത്ഥികൾ.

ഗൾഫിൽ നിന്നെത്തിയവർ കൊല്ലം, കാവനാട് ,പുനലൂർ, ഇടവന, മുണ്ടക്കൽ, കൈതക്കോട്, കിഴക്കേകല്ലട എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. നൈജീരിയയിൽ നിന്നെത്തിയത് മുഖത്തല സ്വദേശിയാണ്. 19 പേരും നിരീക്ഷണ ചട്ടങ്ങൾ കൃത്യമായി പാലിച്ചിരുന്നു.

അതേ സമയം ചാത്തന്നൂരിൽ നിന്നുള്ള നവജാത ശിശു അതിവേഗം രോഗമുക്തനായി. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ കൊവിഡ് രോഗിയായ കുഞ്ഞിന് ജനിച്ച് പത്താം ദിവസമാണ് വൈറസ് ബാധ കണ്ടെത്തിയത്. രോഗമുക്തനായത് പതിനാറാം ദിവസമായിരുന്നു. കുഞ്ഞിനെ ബന്ധുക്കൾക്ക് കൈമാറി. അച്ഛനും അമ്മയും ഇപ്പോഴും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. അതേസമയം നീണ്ടകരയെ ഹോട്ട് സ്‌പോട്ട് പട്ടികയിൽ ഉൾപ്പെടുത്തി. ജില്ലയിൽ ഇപ്പോൾ 81 പേർ ചികിത്സയിൽ ഉണ്ട്.

Related Articles

Back to top button