മരിച്ച വൈദികന്റെ റൂട്ട്മാപ്പ് പ്രസിദ്ധീകരിച്ചു; മെഡിക്കൽ കോളേജിന് വീഴ്ച പറ്റിയെന്നും ആരോപണം
തിരുവനന്തപുരം• കോവിഡ് ബാധിച്ചു മരിച്ച വൈദികൻ ഫാദര്‍ കെ.ജി.വര്‍ഗീസിന്റെ റൂട്ട്മാപ്പ് പുറത്തു. പനി ബാധിച്ച് എത്തിയിട്ടും മെഡിക്കല്‍ കോളജില്‍ കാര്യമായ പരിശോധനയുണ്ടായില്ലെന്നും ഉടന്‍ തന്നെ ഡിസ്ചാര്‍ജ് ചെയ്തെന്നും ആരോപണം ഉയരുന്നുണ്ട്.
ഒരു മാസം മുമ്പു ബൈക്ക് അപകടത്തിൽ പരുക്കേറ്റ വൈദികൻ ചികിത്സ തേടിയിരുന്നു. ആദ്യം മെഡിക്കൽ കോളജിലും പിന്നീട് പേരൂർക്കട ജില്ലാ ആശുപത്രിയിലുമാണ് ചികിത്സയിൽ ഇരുന്നത്. 23–ാം തീയതി പേരൂർക്കട് ജില്ലാ ആശുപത്രിയിൽ വച്ച് അദ്ദേഹത്തിനു പനി ബാധിച്ചു. പിന്നീട് അവിടെ നിന്നു മെഡിക്കൽ കോളജിലേക്കു റഫർ ചെയ്തു. രാവിലെ ഒൻപതരയോടെ മെഡിക്കൽ കോളജിൽ എത്തിയ ഇദ്ദേഹത്തെ വൈകിട്ട് അഞ്ചരയോടെ തിരികെ ജില്ലാ ആശുപത്രിയിലേക്കു തന്നെ മടക്കി അയച്ചു.
മെഡിക്കൽ കോളജിൽ പനി ബാധിച്ചു വന്നിട്ടും ഇദ്ദേഹത്തിനു കോവിഡ് പരിശോധന നടത്തിയില്ല എന്നത് ആശുപത്രിയുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ് കാണിക്കുന്നത്. സാധാരണയായി പനി ലക്ഷണങ്ങളുമായി വരുന്നവരെ പരിശോധിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. അറുപത് വയസ്സിനു മുകളിൽ പ്രായമുണ്ടായിട്ടും ഇദ്ദേഹത്തിനു കോവിഡ് പരിശോധന നടത്തിയില്ല.
26നു വീണ്ടും ആരോഗ്യസ്ഥിതി വഷളായി അദ്ദേഹത്തെ തിരികെ മെഡിക്കൽ കോളജിൽ എത്തിച്ചു. വീണ്ടും തിരികെയയച്ചു. പിന്നീട് 27ന് രോഗനില വഷളായതിനെ തുടർന്ന് വീണ്ടും മെഡിക്കൽ കോളജിലേക്കു കൊണ്ടുവന്നു. രണ്ടാം തീയതിയോടെ മരണം സംഭവിച്ചു. 26നും 27നും തുടർച്ചയായി രണ്ടു ദിവസവും പനി ലക്ഷണങ്ങളുമായി വന്നിട്ടും കോവിഡ് പരിശോധന നടത്താൻ മെഡിക്കൽ കോളജ് തയാറായില്ല.
അദ്ദേഹം വാഹനാപകടത്തിന്റെ ഭാഗമായുള്ള ചികിത്സയിലായിരുന്നെന്നും തലയ്ക്കടയ്ക്കും ഗുരുതരമായി പരുക്കേറ്റിരുന്നെന്നും അതിന്റെ ഭാഗമായാണ് പനിയടക്കമുള്ള രോഗലക്ഷണങ്ങൾ വന്നതെന്ന നിഗമനത്തിലാണ് എത്തിയത് എന്നുമാണ് മെഡിക്കൽ കോളജിന്റെ ഭാഗത്തു നിന്നുള്ള വീശദികരണം.
മെഡിക്കൽ കോളജിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്ന ഫാദർ കെ.ജി.വർഗീസ് ചൊവ്വാഴ്ച പുലര്‍ച്ചെ 5.20 നാണ് മരിച്ചത്. ന്യൂമോണിയ ബാധിതനായതിനാൽ സ്രവ പരിശോധന നടത്തിയപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. 43 ദിവസമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. യാത്ര ചെയ്തിട്ടില്ല. മറ്റുള്ളവരുമായി അടുത്ത സമ്പർക്കവുമുണ്ടായിട്ടില്ല. ഇദ്ദേഹത്തിന് എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ലാത്തത കടുത്ത ആശങ്ക സൃഷ്ടിക്കുകയാണ്.