IndiaLatest

രാ​മ​ക്ഷേ​ത്ര നി​ര്‍മ്മാ​ണം​ ഇന്ന് തു​ട​ങ്ങും

“Manju”

ശ്രീജ.എസ്

 

ന്യൂഡല്‍ഹി:പതിറ്റാണ്ടുകള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കും രാഷ്‌ട്രീയ പ്രക്ഷോഭങ്ങള്‍ക്കും നിയമ യുദ്ധങ്ങള്‍ക്കും ശേഷം അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം ഇന്ന് രാവിലെ എട്ട് മണിക്ക് രുദ്രപൂജയോടെ ആരംഭിക്കും. കൊവിഡ് പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയാണ് ചടങ്ങുകള്‍ നടക്കുക.

രാമജന്മ ഭൂമിക്ക് സമീപമുള്ള കുബര്‍ തില ക്ഷേത്രത്തിലാണ് ശിവ പ്രാര്‍ത്ഥന. ലങ്ക ആക്രമിക്കുന്നതിനുമുമ്പ് ശ്രീരാമന്‍ ശിവനെ പ്രാര്‍ത്ഥിച്ച രീതി പിന്തുടര്‍ന്നാണിതെന്ന് ശ്രീ രാം ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് മേധാവി മഹന്ത് നൃത്യ ഗോപാല്‍ ദാസിന്റെ വക്താവ് മഹന്ത് കമല്‍ നയന്‍ ദാസ് അറിയിച്ചു. മഹന്ത് നൃത്യ ഗോപാല്‍ ദാസിന്റെ പ്രതിപുരുഷനായി മഹന്ത് കമല്‍ നയന്‍ ദാസിന്റെയും മറ്റ് പുരോഹിതന്മാരുടെയും കാര്‍മ്മികത്വത്തിലായിരിക്കും ചടങ്ങുകള്‍. പ്രാര്‍ത്ഥനാ ചടങ്ങുകള്‍ രണ്ട് മണിക്കൂര്‍ നീളും. അതിന് ശേഷം നിര്‍മ്മാണ ജോലികള്‍ തുടങ്ങും. ഇന്ന് ക്ഷേത്രത്തിന്റെ അടിത്തറ നിര്‍മ്മാണത്തിനുള്ള ആദ്യ കല്ലുകള്‍ പാകും.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ശിലാന്യാസം നടന്നതിനാല്‍ ഇനി നിര്‍മ്മാണം തുടങ്ങിയാല്‍ മതി. ക്ഷേത്ര നിര്‍മ്മാണം തുടങ്ങുന്നതോടെ അയോദ്ധ്യയില്‍ വികസനത്തിന്റെ പുതിയൊരു കാലം വരും.

കഴിഞ്ഞ നവംബറില്‍ സുപ്രീംകോടതി വിധിയിലൂടെയാണ് അയോദ്ധ്യയിലെ തര്‍ക്കഭൂമി രാമക്ഷേത്ര നിര്‍മ്മാണത്തിന് ലഭിച്ചത്. ഭൂമി രാമക്ഷേത്രത്തിന് നല്‍കണമെന്നും പകരം പള്ളി നിര്‍മ്മിക്കാന്‍ അഞ്ച് ഏക്കര്‍ ഭൂമി അയോദ്ധ്യയില്‍തന്നെ നല്‍കണമെന്നുമായിരുന്നു വിധി. തുടര്‍ന്ന് ഇവിടെ താല്‍ക്കാലികമായി കെട്ടിയുയര്‍ത്തിയ ക്ഷേത്രത്തില്‍ പൂജിച്ചിരുന്ന രാം ലല്ല വിഗ്രഹം മാര്‍ച്ചില്‍ ആചാരാഘോഷങ്ങളോടെ പുതിയ സ്ഥലത്തേക്ക് മാറ്റി പ്രതിഷ്ഠിച്ചു.

ഭൂമി ക്ഷേത്രനിര്‍മ്മാണത്തിനായി സുപ്രീംകോടതി ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട കേസിലെ വിചാരണ ലക്‌നൗവിലെ പ്രത്യേക കോടതിയില്‍ തുടരുകയാണ്.

Related Articles

Back to top button