ഒമാൻ ; വാണിജ്യ സ്ഥാപനങ്ങൾ കോവിഡ് നടപടിക്രമങ്ങൾ പാലിക്കണം
മസ്കറ്റ്:തുറക്കാൻ അനുമതി ലഭിച്ചിരിക്കുന്ന വാണിജ്യസ്ഥാപനങ്ങളും കടകളും കോവിഡുമായി ബന്ധപ്പെട്ട് നിശ്ചയിച്ചിരിക്കുന്ന നടപടിക്രമങ്ങളും മാനദണ്ഡങ്ങളും പാലിക്കണമെന്ന് വ്യവസായ-വാണിജ്യ മന്ത്രാലയം അറിയിച്ചു. കൂടുതൽ വാണിജ്യസ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി നിലവിൽ വന്ന സാഹചര്യത്തിൽ കോവിഡ് വ്യാപനം തടയുന്നതിെൻറ ഭാഗമായാണ് നിർദേശമെന്ന് മന്ത്രാലയം അറിയിച്ചു. മൂന്നാം ഘട്ടത്തിൽ 49 വിഭാഗങ്ങളിലുള്ള സ്ഥാപനങ്ങൾക്കാണ് പ്രവർത്തനാനുമതി.തുറക്കുന്ന സ്ഥാപനങ്ങളിലേക്ക് ആളുകളെ ഒരു കാരണവശാലും കൂട്ടമായി കയറ്റരുത്. ചെറിയ കൂട്ടമായി വേണം കയറ്റിവിടാൻ. ബില്ലിങ് കൗണ്ടറുകളിൽ രണ്ട് ഉപഭോക്താക്കൾ തമ്മിൽ സുരക്ഷിത അകലം പാലിക്കണം. ഷോപ്പിങ് കാർട്ടുകളും ആളുകൾ എപ്പോഴും തൊടുന്ന പ്രതലങ്ങളും രോഗാണുമുക്തമാക്കണം. ഉപഭോക്താക്കൾക്കായി സാനിറ്റൈസറുകൾ ലഭ്യമാക്കുകയും ചെയ്യണം. നിർദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
കോവിഡ് വ്യാപനം തടയുന്നതിന് ഒപ്പം ഉപഭോക്താക്കളുടെ സ്വയം സുരക്ഷ ഉറപ്പാക്കുന്നതിെൻറയും ഭാഗമായാണ് നടപടികൾ. ഒരു കുടുംബത്തിലെ ഒരാൾ മാത്രം ഷോപ്പിങ്ങിന് എത്തിയാൽ മതി. ഷോപ്പിങ്ങിന് എത്തുന്നവർ മുഖാവരണം ധരിക്കുകയും കൈകൾ രോഗാണുമുക്തമാക്കുകയും വേണം. തിരക്കുള്ള സമയമായ രാത്രി ഏഴുമുതൽ 10 വരെ പരമാവധി ഷോപ്പിങ് ഒഴിവാക്കുകയും വേണം.വ്യവസായ വാണിജ്യ മേഖലയുടെ സാമ്പത്തിക വശങ്ങൾ വിലയിരുത്തുന്ന ടെക്നിക്കൽ കമ്മിറ്റിയുടെ പ്രവർത്തനം തുടരുന്നതായി മന്ത്രാലയം അറിയിച്ചു. വ്യവസായവാണിജ്യ മന്ത്രാലയത്തിന് പുറമെ കാർഷിക-ഫിഷറീസ് മന്ത്രാലയം, ഗതാഗത മന്ത്രാലയം, കസ്റ്റംസ് തുടങ്ങിയ വിഭാഗങ്ങളിലെ പ്രതിനിധികൾ അടങ്ങിയതാണ് കമ്മിറ്റി.