ഹർഷദ്ലാൽ തലശ്ശേരിപയ്യന്നൂർ: കോവിഡ് -19നൊപ്പം ശ്വാസകോശത്തിലെ ഗുരുതര രോഗം മൂർച്ഛിച്ചതാണ് എക്സൈസ് ഓഫിസ് ഡ്രൈവർ സുനിൽ കുമാറിനെ രക്ഷിക്കുന്നതിന് തടസ്സമായത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽനിന്നും തീർത്തും ഗുരുതരാവസ്ഥയിൽ 14നാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്.
നേരത്തെ സ്വകാര്യ ക്ലിനിക്കിൽ പനി, വയറിളക്കം എന്നിവക്കായി ചികിത്സ തേടിയിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് രോഗികൾക്കായി പ്രത്യേകം സജ്ജീകരിച്ച ഐ.സി.യുവിൽ പ്രവേശിപ്പിക്കുകയും ഓക്സിജൻ തെറപ്പി, ആൻറിബയോട്ടിക്, ആൻറി വൈറൽ മരുന്നുകൾ നൽകുകയും ചെയ്തതായി അധികൃതർ അറിയിച്ചു. അന്ന് രാത്രിതന്നെ എൻ.ഐ.വി മാസ്ക്കുള്ള വെൻറിലേറ്ററിലേക്ക് മാറ്റി. കോവിഡ് പരിശോധനക്കായി സ്രവം അയക്കുകയും ചെയ്തു.
തിങ്കളാഴ്ച പനി കുറയാത്തതിനാൽ ആൻറിബയോട്ടിക്കുകളുടെ അളവിൽ മാറ്റം വരുത്തിയിരുന്നു. ചൊവ്വാഴ്ചയായപ്പോഴേക്കും പനി കുറഞ്ഞെങ്കിലും ശ്വാസതടസ്സം അധികമായി. എക്സ്- റെയിൽ ശ്വാസകോശത്തിന് ക്ഷതം സംഭവിച്ചതായും കണ്ടെത്തി. 17ാം തീയതി കോവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരടങ്ങുന്ന മെഡിക്കൽ ബോർഡ് രോഗിയുടെ ആരോഗ്യനില സമയാസമയം വിലയിരുത്തിയിരുന്നു. പിന്നീട് അതീവ ഗുരുതരാവസ്ഥയിൽ രക്തസമ്മർദം താഴുകയും മരുന്നുകളോട് പ്രതികരിക്കുന്നത് കുറയുകയുമായിരുന്നു.
പ്രോട്ടോകോൾ പ്രകാരമുള്ള മരുന്നുകൾ തുടർന്നിരുന്നു. വ്യാഴാഴ്ച രാവിലെ സുനിൽ കുമാറിെൻറ നില അതീവ ഗുരുതരാവസ്ഥയിലാവുകയും 9.55ന് മരണം സ്ഥിരീകരിക്കുകയുമായിരുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി.