കൊച്ചി • അങ്കമാലിയിൽ പിതാവിന്‍റെ ക്രൂരമർദനമേറ്റ് ചികിത്സയിലുളള പിഞ്ചു കുഞ്ഞിന്റെ ആരോഗ്യ നിലയിൽ കാര്യമായ പുരോഗതിയെന്ന് ഡോക്ടർമാർ. തലയിൽ ശസ്ത്രക്രിയയ്ക്കു ശേഷം നൽകിയിരുന്ന ഡ്രെയിനേജ് എടുത്തു മാറ്റിയിട്ടുണ്ട്. ഓക്സിജൻ ഇപ്പോഴും നൽകുന്നുണ്ടെങ്കിലും അളവ് കുറച്ചു.
എന്നിരുന്നാലും വരുന്ന 12 മണിക്കൂർ കൂടി കുട്ടി നിരീക്ഷണത്തിലായിരിക്കുമെന്നും കുഞ്ഞിനെ ചികിത്സിക്കുന്ന കോലഞ്ചേരി മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് മെഡിക്കൽ കോളജ് പുറത്തു വിട്ട മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. കുഞ്ഞ് ജീവിതത്തിലേക്കു തിരിച്ചു വരുന്നതിന്റെ സൂചനകൾ ഇന്നലെത്തന്നെ കാണിച്ചിരുന്നു. തനിയെ മുലപ്പാൽ വലിച്ചു കുടിച്ചതും കൺപോളകൾ ചലിപ്പിച്ചതും മികച്ച പ്രതികരണമാണെന്ന് കഴിഞ്ഞ ദിവസം ഡോക്ടർമാർ വിലയിരുത്തിയിരുന്നു.
ഉറക്കം നഷ്ടപ്പെടുത്തിയതിന്റെ ദേഷ്യത്തിൽ പിതാവ് കട്ടിലിലേക്കു വലിച്ചെറിഞ്ഞതാണ് കുഞ്ഞിന്റെ ജീവൻ അപകടത്തിലാക്കിയത്. കുട്ടിയുടെ തലയോട്ടിക്കും തലച്ചോറിനും ഇടയിലുണ്ടായ രക്തസ്രാവം നിയന്ത്രിക്കാനായിരുന്നു കഴിഞ്ഞ ദിവസം ശസ്ത്രക്രിയ. മൂന്നു മണിക്കൂറിലേറെ നീണ്ട ശസ്ത്രക്രിയ വിജയകരമായിരുന്നെന്നു ഡോക്ടർമാർ നേരത്തേ വ്യക്തമാക്കിയിരുന്നു.
അങ്കമാലി പാലിയേക്കര ജോസ്‍പുരത്ത് വാടകയ്‍ക്കു താമസിക്കുന്ന കണ്ണൂർ ചാത്തനാട്ട് ഷൈജു തോമസാണ് രണ്ടു മാസം മാത്രം പ്രായമുള്ള മകളെ കൊലപ്പെടുത്താൻ ശ്രമിച്ചത്. കുഞ്ഞിന്റെ പിതൃത്വം സംശയിച്ചും പെൺകുട്ടി ആയതിനാലും ഇയാൾ സ്ഥിരമായി കുട്ടിയെ മർദിക്കുമായിരുന്നെന്നാണ് കുട്ടിയുടെ മാതാവ് പൊലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്..പൊലീസ് അറസ്റ്റ് ചെയ്ത ഷൈജു ഇപ്പോൾ റിമാൻഡിലാണ്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് ഇയാൾ വിവാഹം കഴിച്ച നേപ്പാൾ സ്വദേശിനിയാണ് കുഞ്ഞിന്റെ അമ്മ. ഇവർ ഇപ്പോൾ ആശുപത്രിയിലുണ്ട്.