അയായിരം രൂപ കൈക്കൂലി വാങ്ങിയ കേസിൽ സബ് രജിസ്ട്രാർക്ക് ഏഴ് വർഷം കഠിന തടവ്. ചേവായൂർ സബ് രജിസ്ട്രാറായിരുന്ന പി.കെ.ബീനയെയാണ് കോഴിക്കോട് വിജിലൻസ് കോടതി ശിക്ഷിച്ചത്. കോഴിക്കോട് വിജിലൻസ് പ്രത്യേക കോടതി ജഡ്ജി കെ.വി ജയകുമാറാണ് ഈ വലിയ ശിക്ഷ വിധിച്ചത്.
2014 ലാണ് ചേവായൂർ സ്വദേശി ഭാസ്ക്കരൻ നായരിൽ നിന്ന് അന്ന് അവിടെ സബ് രജിസ്ട്രാർ ആയിരുന്ന കൊയിലാണ്ടി എടക്കുളം സ്വദേശി പി.കെ ബീന അയ്യായിരം രൂപ കൈക്കൂലി വാങ്ങിയത്. നിരവധി തവണ പണം ആവശ്യപ്പെട്ടു എന്ന ഭാസ്കരൻ നായർ വിജിലൻസിന് നൽകിയ പരാതിയിൽ ഡി.വൈ.എസ്.പി പ്രേംദാസാണ് പണവുമായി ഓഫിസിൽ നിന്ന് ബീനയെ പിടികൂടിയത്.
അഴിമതി നിരോധന നിയമത്തിലെ ഏഴാം വകുപ്പ് പ്രകാരം 4 വർഷം കഠിന തടവും 5 ലക്ഷം പിഴയുമുണ്ട്. ഇത് കൂടാതെ 13-ാം വകുപ്പ് പ്രകാരം 7 വർഷം കഠിന തടവും അയ്യായിരം രൂപ പിഴ യും വിധിച്ചിട്ടുണ്ട്. ശിക്ഷ ഒരുമിച്ചാക്കിയതിനാൽ 7 വർഷം കഠിന തടവ് അനുഭവിച്ചാൽ മതിയാകും വിധി കേട്ട് തളർന്നുവീണ ബീനയെ പ്രാഥമിക ശുശ്രൂഷക്ക് ശേഷം ക്വാറന്റിൻ കേന്ദ്രത്തിലേക്ക് മാറ്റി. അനധികൃത സ്വത്ത് സമ്പാദനക്കേസിലും ബീനക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്.