ErnakulamKeralaLatest

സൗന്ദര്യവിപണി ഇരുട്ടില്‍; മാസ്കിനാല്‍ മുഖകാന്തി മൂടി

“Manju”

സിന്ധുമോള്‍ ആര്‍

 

കൊച്ചി: ഇനി ഒരുങ്ങിയിട്ടെന്താ ?​ മൂക്കും വായും കവിളും മാസ്ക് മൂടി. ശരിക്കും പണി കിട്ടിയത് സൗന്ദര്യവര്‍ദ്ധക വിപണിക്കും ബ്യൂട്ടി പാര്‍ലറുകള്‍ക്കും. പല സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങളും മാസ്ക് നിര്‍ബന്ധമാക്കിയതോടെ വേണ്ടാതായി. ബ്യൂട്ടിപാര്‍ലറുകളില്‍ എത്തുന്നവരുടെ എണ്ണവും പാടേ കുറഞ്ഞു.
റോസ് നിറത്തിലുള്ള കവിളും ലിപ്സ്റ്റിക്‌ പുരട്ടിയ ചുണ്ടും തത്ക്കാലത്തേക്കെങ്കിലും പഴങ്കഥയായി. അറേബ്യന്‍ രാജ്യങ്ങളിലേതു പോലെ കണ്ണിനഴക് വര്‍ദ്ധിപ്പിക്കുന്നതിലേക്ക് തിരിയുകയാണ് വനിതകള്‍. കൊച്ചി നഗരത്തില്‍ മിക്ക കോസ്മെറ്റിക് കടകളും തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടില്ല. തുറന്നവയില്‍ വിറ്റുപോകുന്നത് വസ്ത്രത്തിന് യോജിച്ച നിറങ്ങളിലുള്ള മാസ്‌കുകളാണ്.

‘മാസ്കിട്ടാല്‍ പോകാത്ത മേക്കപ്പുണ്ടോ’ എന്നാണ് മേക്കപ്പ് അന്വേഷിച്ച്‌ എത്തുന്നവരുടെ പ്രധാനചോദ്യം. വാട്ടര്‍പ്രൂഫ് മേക്കപ്പ് എന്നാണ് ഉത്തരം. 5,000 രൂപയ്ക്ക് സാദാ മേക്കപ്പ് ചെയ്യാം. വാട്ടര്‍ പ്രൂഫ് മേക്കപ്പ് തുടങ്ങുന്നത് 10,000 രൂപയ്ക്കാണ്. ഉപയോഗിക്കുന്ന ബ്രാന്‍ഡുകള്‍ക്കനുസരിച്ച്‌ വില ഉയരും. വിവാഹം,​ വിവാഹനിശ്ചയം,​ പാര്‍ട്ടികള്‍ തുടങ്ങിയവയ്ക്കാണ് പ്രധാനമായും മേക്കപ്പ് ആവശ്യവുമായി ബ്യൂട്ടി പാര്‍ലറുകാരെ സമീപിച്ചിരുന്നത്. കല്യാണത്തിന് അടുത്ത ബന്ധുക്കളെന്ന നിബന്ധന വന്നതോടെ കൂട്ടുകാര്‍ പുറത്തായി. മറ്റ് പാര്‍ട്ടികളുമില്ല. ആകെ മേക്കപ്പ് ചെയ്യേണ്ടത് വധുവിനു മാത്രം. മാസ്കിടുമ്പോള്‍ മുഖം പകുതിയും മറയുന്നതിനാല്‍ മിക്കവരും ലൈറ്റ് മേക്കപ്പ് സ്വന്തമായി ചെയ്യുകയാണ്.
മേക്കപ്പ് സാധനങ്ങള്‍ പലതും ഇപ്പോള്‍ എടുക്കുന്നില്ല. ത്രെഡിംഗ്, അപ്പര്‍ ലിപ്പ് ത്രെഡിംഗ്, ഹെയര്‍ കട്ടിംഗ് എന്നിവയ്ക്കേ ആളുകള്‍ വരുന്നുള്ളൂ. ഫേഷ്യല്‍, ക്ളീന്‍ അപ്പ് തുടങ്ങിയ സര്‍വീസുകള്‍ നടക്കുന്നേയില്ല.
സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് മാര്‍ച്ച്‌ 15 മുതല്‍ മിക്കവരും ബ്യൂട്ടിപാര്‍ലറുകള്‍ അടച്ചിരുന്നു. ജൂണ്‍ 15ന് ശേഷമാണ് തുറന്നത്. പക്ഷേ, കസ്റ്റമേഴ്സ് ഇല്ലാത്തതിനാല്‍ വീണ്ടും പലരും പൂട്ടിത്തുടങ്ങി.

Related Articles

Back to top button