കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ നിലപാട് അറിഞ്ഞശേഷം മാത്രമേ എൻഡിഎ പ്രവേശനം സംബന്ധിച്ച് അഭിപ്രായം വ്യക്തമാക്കൂവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുന്നണി പ്രവേശനം സംബന്ധിച്ച രാഷ്ട്രീയ വ്യക്തത വരുത്തേണ്ടത് ജോസ് കെ മാണിയാണ്. അതിനുശേഷം മാത്രമേ ബിജെപി ഈ വിഷയത്തിൽ അഭിപ്രായം പറയേണ്ടതുള്ളു. നരേന്ദ്ര മോദി സർക്കാരിന്റെ നയങ്ങളെ അംഗീകരിക്കുന്ന ആർക്കും എൻഡിഎയുടെ ഭാഗമാകാം എന്നും കെ സുരേന്ദ്രൻ പ്രതികരിച്ചു.
കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കമാണ് ജോസ് കെ മാണി വിഭാഗത്തെ മുന്നണിയിൽ നിന്ന് പുറത്താക്കുന്ന നടപടിയിലേക്ക് എത്തിച്ചത്. ഇനി ചർച്ചയുടെ ആവശ്യമില്ലെന്നും ജോസ് വിഭാഗത്തെ മുന്നണിയിൽ നിന്ന് പുറത്താക്കുകയാണെന്നും യുഡിഎഫ് കൺവീനർ ബെന്നി ബെഹ്നാൻ പറഞ്ഞു.
ചർച്ച നടത്തിയിട്ടും സമയം അനുവദിച്ചിട്ടും ജോസ് വിഭാഗം സഹകരിച്ചില്ല. ജോസ് വിഭാഗത്തിന്റേത് ധിക്കാര നടപടിയാണ്. ഇനി ചർച്ചയുടെ ആവശ്യമില്ല. ലാഭനഷ്ടമല്ല നോക്കുന്നത്. തീരുമാനം അംഗീകരിക്കാത്തവരെ മുന്നണിയിൽ ആവശ്യമില്ലെന്നും യുഡിഎഫ് കൺവീനർ വ്യക്തമാക്കിയിരുന്നു.
ഇന്ന് നടക്കുന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ രാഷ്ട്രീയ തീരുമാനം എടുക്കുമെന്ന് ജോസ് കെ മാണി വ്യക്തമാക്കിയിട്ടുണ്ട്.അവൈലബിള്‍ സ്റ്റിയറിംഗ് കമ്മിറ്റി ഇന്ന് രാവിലെ 10.30 ന് ചേരും. അതിനു ശേഷം മറ്റ് രാഷ്ട്രീയ തീരുമാനങ്ങളുമായി മുന്നോട്ടുപോകും. സെലക്ടീവ് ആയിട്ടുള്ള ജസ്റ്റീസ് ആണ് നടപ്പിലാക്കുന്നത്. ചില ധാരണകളും പരാമര്‍ശങ്ങളും ബോധപൂര്‍വം മറന്നുപോകുന്നു എന്നും ജോസ് കെ മാണി കുറ്റപ്പെടുത്തി.