മുംബൈ, ചെന്നൈ, ബെംഗളൂരു• പ്രതിദിന രോഗികളിൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന കണക്കുമായി മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങൾ. 6330 പേർക്കാണ് മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചത്. ഇതാദ്യമായി രോഗികൾ 4,000 കടന്ന തമിഴ്നാട്ടിൽ 4343 പേർക്കും കർണാടകയിൽ 1502 പേർക്കും രോഗം കണ്ടെത്തി.
മുബൈയുടെ സമീപനഗരമേഖലകളിലെ 7 കോർപറേഷനുകളിൽ 10 ദിവസത്തേക്ക് കർശന ലോക്ഡൗൺ പ്രഖ്യാപിച്ചു. മുംൈബയിൽ 15 വരെ നിരോധനാജ്ഞയുമാണ്.
നഗരത്തിൽ ഇന്നലെ രോഗികൾ 1554. 125 പേർ കൂടി മരിച്ചു. മുംബൈയിൽ മാത്രം 57 മരണം. ഒരു സബ് ഇൻസ്പെക്ടർ കൂടി മരിച്ചതോടെ സംസ്ഥാനത്ത് മരണമടഞ്ഞ പൊലീസുകാരുടെ എണ്ണം 62. മഹാരാഷ്ട്രയിലെ ആകെ രോഗികൾ 1,86,626. മുംബൈയിൽ രോഗികൾ 80,000 കടന്നു.
അതിനിടെ, ചികിത്സയ്ക്ക് അമിത നിരക്ക് ഇൗടാക്കിയതിന് മുംബൈ സാന്താക്രൂസിലെ നാനാവതി ആശുപത്രിക്കെതിരെ കേസെടുത്തു. റെയിൽവേ കോച്ചുകളില്‍ ഐസിയു സജ്ജീകരിക്കാനാവില്ലെന്ന് റെയിൽവേ മന്ത്രാലയം ബോംബെ ഹൈക്കോടതിയെ അറിയിച്ചു.
തമിഴ്നാട്ടിൽ 57 പേർ കൂടി മരിച്ചതോടെ ആകെ മരണം 1321. ഇതിൽ 964 മരണങ്ങൾ ചെന്നൈയിൽ. ഇതാദ്യമായി ഒറ്റ ദിവസം 3000-ത്തിലേറെ പേർ ആശുപത്രി വിട്ടു. മധുരയിൽ ഇന്നലെ മാത്രം 297 പേർക്കു രോഗം. 9 ജില്ലകളിൽ 100-ലേറെ പേർക്കും രോഗം കണ്ടെത്തി.
സംസ്ഥാനത്തെ ആകെ രോഗികൾ 98392. 2 അണ്ണാ ഡിഎംകെ എംഎൽഎമാർക്കു കൂടി കൂടി രോഗം കണ്ടെത്തിയതോടെ സംസ്ഥാനത്ത് രോഗം ബാധിച്ച ജനപ്രതിനിധികൾ 7 ആയി. പരമകുടി എംഎൽഎ എൻ.സദൻപ്രഭാകർ, ഉലുന്തൂർപേട്ട് എംഎൽഎ ആർ.കുമാരഗുരു എന്നിവർക്കാണ് പുതുതായി രോഗം ബാധിച്ചത്.
കര്‍ണാടകയില്‍ ആകെ രോഗികൾ 18016. 19 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 272. എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന 32 വിദ്യാര്‍ഥികൾക്കു കോവിഡ്.