IndiaLatest

കോവിഡ് 19 വാക്സിന്‍: ക്ലിനിക്കല്‍ പരീക്ഷണം ആറിടങ്ങളില്‍

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: ഹൈദരാബാദിലെ ഭാരത് ബയോടെക്ക് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് (ബിബിഐഎല്‍) വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിനായ കോവാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം രാജ്യത്തെ ആറ് പ്രധാനപ്പെട്ട സ്ഥാപനങ്ങളില്‍ പുരോഗമിക്കുന്നതായി ഐ സി എം ആര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഡല്‍ഹിയിലെയും പാറ്റ്നയിലെയും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, വിശാഖപട്ടണത്തെ കിംഗ് ജോര്‍ജ് ഹോസ്പിറ്റല്‍, റോത്തക്കിലെ പണ്ഡിറ്റ് ഭഗവത് ദയാല്‍ ശര്‍മ്മ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സെസ്സ്, ഹൈദരാബാദിലെ നിസ്സാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് എന്നിവിടങ്ങളിലാണ് വാക്സിന്റെ പരീക്ഷണം പുരോഗമിക്കുന്നത്.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോവാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണ പുരോഗതി വിലയിരുത്തിയിരുന്നു. ജൂലായ് 31 നകം ക്ളിനിക്കല്‍ പരീക്ഷണത്തിന്റെ രണ്ട് ഘട്ടങ്ങളും പൂര്‍ത്തിയാക്കാനാണ് യോഗതീരുമാനം. ക്ലിനിക്കല്‍ പരിശോധനയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിലെ വിവിധ നടപടിക്രമങ്ങളില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് മേല്‍നോട്ടം വഹിക്കും.

പരീക്ഷണം വിജയകരമായാല്‍ ഓഗസ്റ്റ് 15 ന് ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തുന്ന പ്രസംഗത്തില്‍ വാക്സിനെ സംബന്ധിച്ച നിര്‍ണ്ണായക പ്രഖ്യാപനം നരേന്ദ്ര മോദി നടത്തും. സെപ്റ്റംബറോടെ മാത്രമേ വാക്സിന്‍ പൊതുവിപണിയില്‍ എത്തിക്കാകുകയുള്ളു എന്ന് ഐസിഎംആര്‍ വൃത്തങ്ങള്‍ അറിയിച്ചു. പ്രമുഖ മരുന്നു നിര്‍മ്മാണ കമ്പനിയായ സെഡസ് കാഡില തയ്യാറാക്കിയ വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തിനും സെന്‍ട്രല്‍ ഡ്രഗ്സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ അനുമതി നല്‍കി. ഈ വാക്സിന്റെയും പരീക്ഷണം ജൂലായില്‍ത്തന്നെ പൂര്‍ത്തിയാക്കിയേക്കും. മറ്റ് പത്തോളം കമ്പനികളും ക്ലിനിക്കല്‍ പരിശോധനയുടെ അനുമതിക്കായി സെന്‍ട്രല്‍ ഡ്രഗ്സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനെ സമീപിച്ചിട്ടുണ്ട്.

Related Articles

Back to top button