KeralaLatest

ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്ന് ചാടിയ പ്രതികളിലൊരാള്‍ പിടിയില്‍

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: 5ന് പുലര്‍ച്ചെ വര്‍ക്കല ഡെന്റല്‍ കോളേജ് ഹോസ്റ്റലില്‍ പ്രവ‌ര്‍‌ത്തിക്കുന്ന ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ റിമാന്‍ഡ് പ്രതികളിലൊരാള്‍ പിടിയിലായി. കൊല്ലം ചിതറ വളവുപച്ച സൂര്യകുളം തടത്തരികത്ത് വീട്ടില്‍ മുഹമ്മദ് ഷാനെയാണ്(18) ഇന്നലെ പുലര്‍ച്ചെ ഇയാളുടെ വീടിന് സമീപത്ത് നിന്ന് ജയില്‍ അധികൃതര്‍ പിടികൂടിയത്. ഇയാള്‍ക്കൊപ്പം രക്ഷപ്പെട്ട നെയ്യാറ്റിന്‍കര പള്ളിച്ചല്‍ കുളങ്ങരക്കോണം മേലെ പുത്തന്‍വീട്ടില്‍ അനീഷാണ് (29) ഇനി പിടിയിലാകാനുള്ളത്. 29ന് മുഹമ്മദ് ഷാന്‍ വാഹന മോഷണക്കേസിലും 30ന് അനീഷ് കാപ്പ നിയമ പ്രകാരവുമാണ് പിടിയിലാവുന്നത്. ക്വാറന്റെെന്‍ കേന്ദ്രത്തിന്റെ 19-ാം നമ്പര്‍ മുറിയില്‍ മറ്റ് പ്രതികള്‍ക്കൊപ്പം പാര്‍പ്പിച്ചിരുന്ന ഇരുവരും കുളിമുറിയിലെ വെന്റിലേറ്റര്‍ ഗ്ലാസുകള്‍ ഇളക്കിയാണ് രക്ഷപ്പെട്ടത്. പിന്നാലെ കോളേജ് വളപ്പില്‍ നിന്നും ബൈക്ക് മോഷ്ടിച്ചെടുത്ത് മുങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം കുളങ്ങരക്കോണം ആര്‍.സി ചര്‍ച്ചിന് സമീപം നിരവധി തവണ പ്രത്യക്ഷപ്പെട്ട അനീഷിനെ പൊലീസിന് പിടിക്കാന്‍ സാധിച്ചില്ലെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ ഇന്നലെ മീനൂട്ടി എന്ന ആട്ടോറിക്ഷയില്‍ കുപ്രസിദ്ധ ഗുണ്ട എറണാകുളം ബിജുവിനെ പൊലീസുകാരുടെ കെെയില്‍ നിന്ന് രക്ഷിച്ച പറക്കുംതളിക ബെെജുവിന്റെ പൊന്നെടുത്താന്‍ കുഴി ചര്‍ച്ചിന് സമീപമുള്ള വീട്ടിലും ഇയാള്‍ എത്തിയിരുന്നു. വിവരം അറിഞ്ഞ് പൊലീസും ജയില്‍ അധികൃതരും എത്തിയപ്പോഴേക്കും ഇയാള്‍ അവിടെ നിന്നും കടന്നു.

മുഹമ്മദ് ഷാനൊപ്പം രക്ഷപ്പെട്ട അനീഷ് ബോംബേറ് ഉള്‍പ്പടെ ഇരുപതോളം ക്രിമിനല്‍ കേസുകളിലെ പ്രതിയെന്ന് ജയില്‍ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. മലയിന്‍കീഴ്, നേമം,നരുവാമൂട് സ്റ്റേഷനുകളിലാണ് ഇയാള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. പ്രതിക്കെതിരെ വിവരം കൊടുക്കുന്നവരെ ക്രൂരമായി ആക്രമിക്കുന്നതാണ് ഇയാളുടെ രീതി. ഇതിന് ശേഷം മൂക്കുന്നിമലയിലേക്ക് കയറുന്ന ഇയാള്‍ പിന്നീട് ദിവസങ്ങള്‍ക്ക് ശേഷമേ തിരിച്ചിറങ്ങുകയുള്ളൂ. പൊലീസുകാരെയടക്കം ഭയപ്പെടുത്തി രക്ഷപ്പെടുന്നതും പ്രതിയുടെ പതിവാണെന്നാണ് വിവരം. ഇയാള്‍ രക്ഷപ്പെട്ടതോടെ നാട്ടുകാരും ആശങ്കയിലാണ്.

Related Articles

Back to top button