KannurKeralaLatest

തദ്ദേശ സ്ഥാപനതലത്തില്‍ ഫസ്റ്റ് ലൈന്‍ ചികില്‍സാ കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ നിര്‍ദ്ദേശം

“Manju”

സിന്ധുമോള്‍ ആര്‍

കണ്ണൂര്‍: കൊവിഡ് 19 വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനായി തദ്ദേശ സ്ഥാപന തലത്തില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ ആരംഭിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഒരേസമയം 10,000 പേര്‍ക്ക് ചികില്‍സ നല്‍കാന്‍ പര്യാപ്തമായ കേന്ദ്രങ്ങള്‍ ഒരുക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടാണിത്. ഒരോ ഗ്രാമപഞ്ചായത്തിലും 100 വീതം പേരെയും കോര്‍പറേഷനിലെയും മുനിസിപ്പാലിറ്റികളിലെയും ഓരോ വാര്‍ഡിലും 50 വീതം പേരെയും താമസിപ്പിച്ച്‌ ചികിത്സിക്കുന്നതിന് അനുയോജ്യമായ കേന്ദ്രങ്ങള്‍ കണ്ടെത്താനാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

ഇതിനാവശ്യമായ കെട്ടിടങ്ങള്‍ കണ്ടെത്തി ഇന്ന് (ജൂലൈ 15) വൈകിട്ട് അഞ്ചു മണിക്ക് മുമ്പായി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം. പഞ്ചായത്തുകളില്‍ നിന്നുള്ള റിപ്പോര്‍ട്ട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറും കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ റിപ്പോര്‍ട്ട് സെക്രട്ടറിമാരുമാണ് നല്‍കേണ്ടത്. തദ്ദേശ സ്ഥാപന പരിധിയിലെ മെഡിക്കല്‍ ഓഫീസര്‍മാരുടെ സഹകരണത്തോടെയാണ് കേന്ദ്രങ്ങള്‍ കണ്ടെത്തേണ്ടത്.

നിലവില്‍ കൊവിഡ് കെയര്‍ സെന്ററായി തിരഞ്ഞെടുത്തിട്ടുള്ളതും പ്രളയ ദുരിതാശ്വാസ ക്യാമ്പുകള്‍ക്കായി കണ്ടെത്തിയിട്ടുള്ളതുമായ കെട്ടിടങ്ങള്‍ ഒഴിച്ചുള്ളവ മാത്രമേ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിന് പരിഗണിക്കാവൂ. ഓഡിറ്റോറിയങ്ങള്‍, കമ്മ്യൂണിറ്റി ഹാളുകള്‍, ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍ തുടങ്ങിയ കെട്ടിടങ്ങള്‍ ഇതിനായി കണ്ടെത്താം. കെട്ടിടത്തിലേക്ക് സുഗമയായ റോഡ് സൗകര്യം അനിവാര്യമാണ്. പത്ത് പേര്‍ക്ക് ഒന്ന് എന്ന തോതില്‍ മതിയായ ടോയ്‌ലെറ്റ് സൗകര്യം ഉണ്ടെന്നു ഉറപ്പു വരുത്തണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.

Related Articles

Back to top button